തൃക്കാക്കര മോർഫിങ് കേസിൽ അറസ്റ്റിലായ ചെങ്ങന്നൂർ സ്വദേശി സനീഷ് സാമ്പത്തിക നേട്ടമുണ്ടാക്കി എന്ന് കണ്ടെത്തൽ. പ്രതികളായ സനീഷും, ശ്രീഹരിയും തമ്മിൽ നേരിട്ട് പരിചയമില്ല. ശ്രീഹരി ഗ്രൂപ്പിൽ പങ്കുവെച്ച ചിത്രങ്ങൾ ഉപയോഗിച്ചാണ് സനീഷ് സാമ്പത്തിക നേട്ടമുണ്ടാക്കിയതെന്നും കണ്ടെത്തൽ. പണം സ്വീകരിക്കാൻ വ്യക്തികൾക്ക് സനീഷ് ക്യുആർ കോഡ് അയച്ചു നൽകിയതിന്റെ വിവരങ്ങൾ പൊലീസിന് ലഭിച്ചു.

ടെലഗ്രാമിന്റെ സ്വകാര്യ സുരക്ഷ ഒരുക്കുമെന്ന് വിശ്വാസത്തിലാണ് ചിത്രങ്ങൾ പങ്കുവെച്ചത്. പിടികൂടാനാവില്ലെന്ന് പ്രതി ഉറപ്പിച്ചിരുന്നു. മോർഫിങ് ചിത്രങ്ങൾക്ക് പിന്നിൽ അധികവും 18- 21 ഇടയിൽ പ്രായമുള്ള വിദ്യാർത്ഥികൾ. നേരത്തെ പിടിയിലായ ശ്രീഹരിയുടെ മൊഴിയിൽ നിന്നാണ് ആലപ്പുഴ ചെങ്ങന്നൂർ സ്വദേശി സനീഷിനെ എസ്ഐടി കസ്റ്റഡിയിൽ എടുത്തത്. അശ്ലീല ചിത്രങ്ങൾ പങ്കുവെച്ച ടെലഗ്രാം ഗ്രൂപ്പിലെ അംഗമാണ് സനീഷ്. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരുകയാണ്. മറ്റ് കോളജുകളിൽ വിദ്യാർത്ഥികളടക്കം കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് സിറ്റി പോലീസ് കമ്മിഷണർ കാളിരാജ് മഹേഷ്‌ കുമാർ വ്യക്തമാക്കിയിരുന്നു.

കേസിൽ റിമാൻഡിൽ കഴിയുന്ന ശ്രീഹരിയെ ഉടൻ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. നിലവിൽ രണ്ട് ടെലഗ്രാം ഗ്രൂപ്പുകൾ നീരിക്ഷണത്തിലാണ്. ടെലിഗ്രാം ഗ്രൂപ്പുകൾ വഴിയാണ് ശ്രീഹരിയും കൂട്ടരും അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ചിരുന്നത്. മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ പങ്കുവെക്കാൻ കൂടുതൽ ഗ്രൂപ്പുകളുണ്ടെന്നാണ് പരാതിക്കാർ പറയുന്നത്. ക്ലാസ്മുറിയിൽ അധ്യാപകർ പഠിപ്പിക്കുന്ന ദൃശ്യങ്ങൾ പകർത്തിയാണ് മോർഫിങ് നടന്നത്. പകർത്തിയ ചിത്രങ്ങൾ ടെലഗ്രാം ചാറ്റിലേക്ക് അയച്ച് നൽകിയ ശേഷം മോർഫ് ചെയ്ത ഫോട്ടോകൾ ടെലഗ്രാം ചാറ്റിൽ തിരിച്ച് അയച്ച് കിട്ടുന്നതായിരുന്നു രീതി.

Leave a Reply

Your email address will not be published. Required fields are marked *