ഡൽഹി: കണ്ണൂർ സർവകലാശയിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികയിലെ ഡോക്ടർ പ്രിയാ വർഗീസിന്റെ നിയമനം ചോദ്യം ചെയ്തുള്ള ഹർജി സുപ്രിം കോടതി ഇന്ന് പരിഗണിക്കാനിരിക്കെ, അഭിഭാഷക മാറ്റത്തിൽ നാടകീയ നീക്കങ്ങൾ. വക്കാലത്ത് കൈമാറാനുള്ള നോ ഒബ്ജെക്ഷൻ സർട്ടിഫിക്കറ്റ് നിലവിലെ അഭിഭാഷകനായ കെ ആർ സുഭാഷ്ചന്ദ്രൻ നൽകിയില്ല. വക്കാലത്തിന്റെ ഒറിജിനൽ ലഭിച്ചാലേ എൻഒസി കൈമാറൂ എന്നാണ് നിലപാട്. വക്കാലത്ത് ഇല്ലെങ്കിലും ഇന്ന് കോടതിയിൽ ഹാജരാകാനാണ് പുതിയ അഭിഭാഷകൻ സുൽഫിക്കർ അലിയുടെ നിലപാട്.

രണ്ട് അഭിഭാഷകർ ഹാജരായാൽ കോടതിയിൽ സർവകലാശാലയുടെ ഏത് നിലപാട് പറയുമെന്ന് ആകാംക്ഷ. കേസിൽ യുജിസിക്ക് വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ കെ എം നടരാജ് ഇന്ന് കോടതിയിൽ ഹാജരാകും. ജസ്റ്റിസ്മാരായ മനോജ് മിശ്ര, വിജയ് ബിഷ്‌ണോയി എന്നിവർ അടങ്ങിയ സുപ്രീം കോടതി ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ഹൈക്കോടതി വിധിക്ക് എതിരെ യുജിസിയും, ജോസഫ് സ്കറിയയും ആണ് സുപ്രീം കോടതിയെ സമീപിച്ചത്.

പ്രിയ വർഗീസിന്റെ നിയമനം ചട്ടങ്ങൾ പാലിച്ചല്ലെന്നാണ് യുജിസി നിലപാട്. സർവകലാശാല നിയമനങ്ങൾക്ക് യുജിസി ചട്ടങ്ങൾ ആണ് പാലിക്കേണ്ടത് എന്നാണ് യുജിസി വാദം. കേസിൽ പ്രിയക്ക് അനുകൂല നിലപാടാണ് നേരത്തെ സംസ്ഥാന സർക്കാരും, കണ്ണൂർ സർവകലാശാലയും സ്വീകരിച്ചിരുന്നത്. നിലപാട് മാറ്റത്തിന് മുന്നോടിയായി സർവകലാശാലയും , സർക്കാരും അഭിഭാഷകരെ മാറ്റിയത്. കണ്ണൂർ സർവകലാശാലയ്ക്ക് വേണ്ടി പി എസ് സുൽഫിക്കർ അലിയും, സംസ്ഥാന സർക്കാരിന് വേണ്ടി സ്റ്റാന്റിംഗ് കോൺസൽ ജെയിംസ് പി തോമസും ആണ് കോടതിയിൽ ഹാജരാകുക.

Leave a Reply

Your email address will not be published. Required fields are marked *