പാലക്കാട്: അട്ടപ്പാടി ഇരട്ടക്കൊലപാതക കേസിൽ നിർണായക വഴിത്തിരിവ്. യുവതിയെയും കുഞ്ഞിനെയും കൊലപ്പെടുത്തി ചാക്കിൽ കെട്ടി ഭവാനിപ്പുഴയിൽ തള്ളിയ കേസിൽ മുഖ്യപ്രതി പശ്ചിമ ബംഗാൾ സ്വദേശിയായ പ്രാവത് ദാസിനെ പ്രത്യേക അന്വേഷണ സംഘം ബംഗാളിൽ നിന്ന് പിടികൂടി. പിടിയിലായ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി. എന്നാൽ കൊല്ലപ്പെട്ട യുവതി തന്റെ ഭാര്യയല്ലെന്നും രണ്ട് മാസത്തെ പരിചയം മാത്രമാണ് ഉള്ളതെന്നുമാണ് പ്രതി പൊലീസിന് നൽകിയിരിക്കുന്ന മൊഴി.
കഴിഞ്ഞ രണ്ട് മാസമായി ഈ യുവതിക്കൊപ്പമാണ് പ്രതി താമസിച്ചു വന്നിരുന്നത്. ഭവാനിപ്പുഴയോരത്ത് വെച്ചു തന്നെയാണ് ഇയാൾ കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മുപ്പതുകാരിയായ യുവതിയുടെ തലയിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിട്ടുണ്ട്. കുഞ്ഞിനെ കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയത്. ക്രൂരകൃത്യത്തിന് ശേഷം മൃതദേഹങ്ങൾ ചാക്കുകളിൽ കഷ്ണങ്ങളാക്കി കെട്ടി പുഴയിൽ ഒഴുക്കുകയായിരുന്നു.
കൊലപാതകത്തിന്റെ യഥാർത്ഥ കാരണം എന്താണെന്ന് വ്യക്തത വരുത്തുന്നതിനായി പൊലീസ് പ്രതിയെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. പാലക്കാട്ടുനിന്നും അതിവേഗം ബംഗാളിലേക്ക് കടന്ന പ്രതിയെ സാഹസികമായാണ് കേരള പൊലീസ് പിടികൂടിയത്.
