കാലാവസ്ഥ അനുകൂലമായതോടെ ശബരിമലയിലേക്ക്‌ തീർഥാടക പ്രവാഹം തുടരുന്നു. മുൻവർഷങ്ങളേക്കാൾ ഇക്കുറി തിരക്ക്‌ വർധിച്ചിട്ടുണ്ട്‌. 18 ലക്ഷത്തിനടുത്ത്‌ തീർഥാടരാണ്‌ ഇതുവരെ മലചവിട്ടിയത്‌. വെള്ളിയാഴ്‌ചയാണ്‌ ഈ മണ്ഡലകാലത്തെ ഏറ്റവും വലിയ തിരക്ക്‌ ഉണ്ടായത്‌.92,562 പേരാണ്‌ വെള്ളിയാഴ്‌ച ദർശനം നടത്തിയത്‌.
ഇന്നലെ ശബരിമലയിൽ നല്ല തിരക്ക്‌ അനുവപ്പെട്ടു. വൈകിട്ട്‌ വരെ 61,951 പേരെത്തി. വരും ദിവസങ്ങളിലും തിരക്ക്‌ വർധിക്കാൻ സാധ്യതയുണ്ട്‌ .കാനനപാതകൾ വഴിയും തത്സമയ ബുക്കിങിലൂടെയും ഏറ്റവും അധികം പേരെത്തിയതും വെള്ളിയാഴ്‌ച തന്നെയാണ്‌. 17,425 പേരാണ്‌ തത്സമയ ബുക്കിങ് വഴി ദർശനം നടത്തിയത്‌. പുല്ലുമേട്‌ കാനനപാത വഴി 2722 പേരാണ്‌ വെള്ളിയാഴ്‌ച എത്തിയത്‌.

തിരക്ക്‌ വർധിച്ചിട്ടും എല്ലാവർക്കും സുഖദർശനം സാധ്യമാവുന്നുണ്ട്‌. ബാബ്‌റി മസ്‌ജിദ്‌ ധ്വംസനത്തിന്റെ വാർഷികമായതിനാൽ പ്രത്യേക സുരക്ഷാ ക്രമീകരണങ്ങൾ വെള്ളിയാഴ്‌ച ഏർപ്പെടുത്തിയിരുന്നു. ശക്തമായ പരിശോധനയും ഉണ്ടായിരുന്നു.

തീർഥാടകരുടെ വരി നടപന്തൽ പിന്നിട്ട്‌ ശബരിപീഠത്തിനും മരക്കൂട്ടത്തിനും മധ്യത്തിൽ വരെയെത്തി. വരി നിൽക്കുന്ന തീർഥാടകർക്ക്‌ കാര്യക്ഷമമായി കുടിവെള്ളവും ലഘുഭക്ഷണവും നൽകുന്നുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *