കശ്മീര്‍ റിക്രൂട്ട്മെന്റ് കേസില്‍ പതിനൊന്ന് പ്രതികളുടെ ജീവപര്യന്തം ശിക്ഷ ഹൈക്കോടതി ശരിവെച്ചു. തടിയന്റവിട നസീര്‍ ഉള്‍പ്പെടെയുള്ള പതിനൊന്ന് പ്രതികളുടെ ജീവപര്യന്തമാണ് ഹൈക്കോടതി ശരിവെച്ചത്. രണ്ടാംപ്രതി അടക്കം മൂന്ന്പേരെ കോടതി വെറുതെവിട്ടു. എന്‍ഐഎയുടെ അപ്പീല്‍ അനുവദിച്ചാണ് ഉത്തരവ്.

കേസില്‍ എന്‍ഐഎ കോടതി നേരത്തെ ജീവപര്യന്തം ശിക്ഷ വിധിച്ച പതിനാല് പ്രതികളും എന്‍ഐഎയും ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. പ്രതികള്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ച ഹൈക്കോടതി മൂന്ന് പ്രതികളെ വെറുതേവിട്ടു. കേസിലെ രണ്ടാം പ്രതിയായ ഫൈസല്‍, പതിനാലാം പ്രതി മുഹമ്മദ് നവാസ്, ഇരുപത്തിരണ്ടാം പ്രതി ഉമ്മര്‍ ഫറൂഖ് എന്നിവരെയാണ് ഹൈക്കോടതി വെറുതേവിട്ടത്. മറ്റ് പതിനൊന്ന് പ്രതികളുടേയും ജീവപര്യന്തം ഹൈക്കോടതി ശരിവെച്ചു.

തടിയന്റവിട നസീര്‍ ഉള്‍പ്പെടെ കാശ്മീര്‍ തീവ്രവാദ റിക്രൂട്ട്‌മെന്റ് കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികളും എന്‍ഐഎയും നല്‍കിയ അപ്പീല്‍ ഹര്‍ജികളിലാണ് ഹൈക്കോടതി ഇന്ന് വിധി പറഞ്ഞത്. ജസ്റ്റിസുമാരായ വിനോദ് ചന്ദ്രന്‍, സി ജയചന്ദ്രന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വിധി പറഞ്ഞത്. എന്‍ഐഎ കോടതിയുടെ ശിക്ഷ ചോദ്യം ചെയ്ത് തടിയന്റവിട നസീര്‍, സര്‍ഫറാസ് നവാസ്, സാബിര്‍ പി ബുഹാരി തുടങ്ങി 14 പ്രതികളാണ് അപ്പീല്‍ നല്‍കിയിരുന്നത്.

നസീര്‍ അടക്കമുള്ളവരുടെ നേതൃത്വത്തില്‍ 2008ല്‍ പാക് ഭീകര സംഘടനയായ ലഷ്‌കര്‍ ഇ തയ്ബയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്തുവെന്നാണ് കേസ്. 24 പ്രതികളുണ്ടായിരുന്ന കേസില്‍ നാലുപേര്‍ അതിര്‍ത്തിയില്‍ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. രണ്ടു പേര്‍ ഇപ്പോഴും ഒളിവിലാണ്. 18 പ്രതികളില്‍ അഞ്ചുപേരെ വിചാരണക്കോടതി കുറ്റവിമുക്തരാക്കി. കൊച്ചിയിലെ എന്‍ഐഎ വിചാരണക്കോടതി 2013ല്‍ മുഖ്യപ്രതി അബ്ദുള്‍ ജബ്ബാറിന് നാലു ജീവപര്യന്തവും രണ്ടു ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *