ബിഹാറിലും ജാർഖണ്ഡിലും ഏറ്റവും കൂടുതൽ നികുതി അടയ്ക്കുന്ന വ്യക്തിയായി ഇന്ത്യൻ ഇതിഹാസ ക്യാപ്റ്റൻ എം എസ് ധോണി. ആദായനികുതി വകുപ്പ് പ്രിൻസിപ്പൽ ചീഫ് കമ്മീഷണർ ഡി. സുധാകര റാവുവാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ആദായനികുതി വകുപ്പ് പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഇരു സംസ്ഥാനങ്ങളിൽ നിന്നുമായി ഈ വർഷം ഏകദേശം 20,000 കോടി രൂപ നികുതിയായി ലഭിച്ചു. ഇതിൽ ജാർഖണ്ഡിൽ നിന്ന് മാത്രം 12,000 കോടി രൂപ ലഭിച്ചു.

പ്രധാനമായും ഖനന-വ്യവസായ മേഖലകളിൽ നിന്നാണ് ഈ തുക ലഭിച്ചത്. ഏറ്റവും കൂടുതൽ നികുതി അടയ്ക്കുന്ന വ്യക്തി ധോണിയാണെന്ന് ബിഹാർ-ജാർഖണ്ഡ് ആദായനികുതി പ്രിൻസിപ്പൽ ചീഫ് കമ്മീഷണർ ഡോ. ഡി. സുധാകര റാവു സ്ഥിരീകരിച്ചു. എന്നാൽ രഹസ്യാത്മക നിയമങ്ങൾ നിലനിൽക്കുന്നതിനാൽ കൃത്യമായ തുക വെളിപ്പെടുത്തിയിട്ടില്ല.

ധോണിയുടെ ഐപിഎൽ കരാർ താരത്തിന്റെ വരുമാനത്തിന്റെ ഒരു ഭാഗം മാത്രമാണ്. ദീർഘകാല ബ്രാൻഡ് കരാറുകൾ, തന്ത്രപരമായ നിക്ഷേപങ്ങൾ, മറ്റ് ബിസിനസ് സംരംഭങ്ങൾ എന്നിവയിൽ നിന്നാണ് വലിയൊരു പങ്കും വരുന്നത്. ജൈവകൃഷി, ഫിറ്റ്‌നസ് സെന്ററുകൾ, സ്‌പോർട്‌സ് വെയർ, ധോണി എന്റർടൈൻമെന്റ് വഴിയുള്ള സിനിമാ നിർമ്മാണം എന്നിങ്ങനെ വിവിധ മേഖലകളിലേക്ക് ധോണി തന്റെ ബിസിനസ് വ്യാപിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷവും ധോണി തന്നെയായിരുന്നു ഏറ്റവും കൂടുതൽ നികുതി അടച്ച വ്യക്തി. ധോണിയുടെ ബിസിനസ് രംഗത്തെ വളർച്ച ക്രിക്കറ്റിന് അപ്പുറത്തേക്ക് എത്രത്തോളം വളർന്നു എന്നതിന്റെ തെളിവാണ് ഈ നേട്ടം.

Leave a Reply

Your email address will not be published. Required fields are marked *