സൂപ്പർ ക്രോസ് റേസിംഗ് ലീഗ് മത്സരങ്ങൾക്കായി വിട്ടുനൽകിയ കോഴിക്കോട് സ്റ്റേഡിയം പൂർവ്വസ്ഥിതിയിലാക്കുന്നത് വൈകിയേക്കും. മേയർ ആവശ്യപ്പെട്ട വിദഗ്ദ സമിതി റിപ്പോർട്ട് കെഡിഎഫ്എ ഇനിയും നൽകിയില്ല. റേസിംഗ് ലീഗ് അധികൃതർ നിയോഗിച്ച ജീവനക്കാർ പുല്ല് നനച്ച് പൂർവ്വസ്ഥിതിയിലാക്കാൻ ശ്രമിക്കുന്നുണ്ട്.
സ്റ്റേഡിയം തകർച്ച വിവാദമായതിന് പിന്നാലെ മേയർ ആവശ്യപ്പെട്ട വിദഗ്ദ സമിതി റിപ്പോർട്ട് ഈ മാസം 8ന് നൽകുമെന്നായിരുന്നു കെഡിഎഫ്എ അറിയിച്ചിരുന്നത്. എന്നാൽ ആവശ്യമായ പരിശോധനകൾ പോലും ഇതുവരെ പൂർത്തിയായിട്ടില്ലെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ. ഈ മാസം 15നകം സ്റ്റേഡിയം പൂർവ്വ സ്ഥിതിയിലാക്കി കോർപറേഷന് കൈമാറേണ്ടതുണ്ട്.
ഇപ്പോഴത്തെ സ്ഥിതിയിൽ അതിന് സാധ്യതയില്ലെന്നാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്. സൂപ്പർ ക്രോസ് റേസിംഗ് അതികൃതർ നിയോഗിച്ച എട്ടംഗ സംഘം മുഴുവൻ സമയവും സ്റ്റേഡിയത്തിലെ ഉണങ്ങിയ പുല്ല് നനച്ച് പച്ചപ്പ് തിരികെ കൊണ്ടുവരാൻ ശ്രമം നടത്തുന്നുണ്ട്.
