തെക്കന്‍ ഗസ്സയിലെ റഫയില്‍ കരയാക്രമണത്തിന് ഇസ്രായേല്‍ തയാറെടുക്കുന്നതായി റിപ്പോര്‍ട്ട്. റഫയിലെ ജനങ്ങളെ ഒഴിപ്പിച്ചശേഷമാകും സൈനിക നടപടിയെന്നാണ് പറയുന്നത്. റഫയിലെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച തയ്യാറെടുപ്പിനെക്കുറിച്ച് മേഖലയിലെ നിരവധി രാജ്യങ്ങളെയും അമേരിക്കയെയും അറിയിച്ചതായി ഇസ്രായേലി പബ്ലിക് ബ്രോഡ്കാസ്റ്റര്‍ കെ.എ.എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

റഫയിലെ കരയാക്രമണം രണ്ടാഴ്ചക്കകം ആരംഭിച്ചേക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു യു.എസ് സ്റ്റേറ്റ് സെക്രട്ടറി ബ്ലിങ്കനെ അറിയിച്ചതായാണ് വിവരം. രണ്ട് പദ്ധതികള്‍ തയാറാക്കാനാണ് നെതന്യാഹു സൈന്യത്തോട് ഉത്തരവിട്ടത്. റഫയില്‍നിന്ന് സിവിലിയന്മാരെ ഒഴിപ്പിക്കാനുള്ള പദ്ധതിയാണ് ഒന്ന്. ഹമാസ് പോരാളികളെ കണ്ടെത്തി കീഴടക്കുകയാണ് രണ്ടാമത്തേത്.

വടക്കന്‍ ഗസ്സയില്‍നിന്നും മധ്യഗസ്സയില്‍നിന്നും കുടിയൊഴിപ്പിക്കപ്പെട്ട ജനങ്ങള്‍ ഈജിപ്ത് അതിര്‍ത്തിയോട് ചേര്‍ന്ന റഫയിലാണ് അഭയം തേടിയിരിക്കുന്നത്. ഏകദേശം 10 ലക്ഷത്തോളം പേര്‍ ഇവിടെ കഴിയുന്നുണ്ടെന്നാണ് വിവരം. പലരും ടെന്റടിച്ച് പ്രതികൂല സാഹചര്യങ്ങളില്‍ ദുരിതപൂര്‍ണമായ ജീവിതമാണ് നയിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *