റഫറിയുടെ നടപടിയിൽ പ്രതിഷേധിച്ച് ബെംഗളൂരു എഫ്‌സിക്ക് എതിരായ മത്സരത്തിൽ കാളി പൂർത്തിയാകാതെ കളം വിട്ട കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകനെ ഔദ്യോഗികമായി പിന്തുണച്ചുകൊണ്ട് ആരാധക കൂട്ടായ്മ രംഗത്ത്. ബുദ്ധിമുട്ടേറിയ ദിവസങ്ങളിലൂടെയാണ് ആരാധകർ കടന്നുപോയത്. എന്തെല്ലാം പ്രതിസന്ധികൾ ഉണ്ടായാലും കോച്ചിനെ പൂർണമായും പിന്തുണയ്ക്കുന്നുവെന്ന് മഞ്ഞപ്പട ഔദ്യോഗിക പ്രസ്താവനയുമായി രംഗത്ത്.

ഇന്ത്യൻ സൂപ്പർ ലീഗിൽ ഒരു ദിവസത്തെ സംഭവം മാത്രം കണക്കിലെടുത്തിട്ടല്ല ഇവാൻ പ്രതികരിച്ചത് . കാലങ്ങളായി ഇന്ത്യൻ സൂപ്പർ ലീഗിൽ നടക്കുന്ന തെറ്റായ തീരുമാനങ്ങൾക്ക് എതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണെന്ന് ഒരു ആരാധക കൂട്ടായ്മ എന്ന നിലയിൽ ഞങ്ങൾക്ക് പൂർണ ബോധ്യമുണെന്ന് കുറിപ്പിലുണ്ട്.

ക്ലബിന് വേണ്ടിയാണ് ഇവാൻ നിലപാടെടുത്തത്. അതിനാൽ തന്നെ അദ്ദേഹം ക്ലബ്ബിന്റെ തലപ്പത്ത് ഇനിയും തുടരണം എന്നാണ് ആരാധകരുടെ ആവശ്യം. അതിനായി ക്ലബ് പരിശീലനൊപ്പം നിൽക്കുമെന്ന് വിശ്വസിക്കുന്നുവെന്നും അദ്ദേഹത്തെ ബലിയാടാക്കുന്നതിനുള്ള ശ്രമങ്ങൾ ഉണ്ടായാൽ അതിന് മഞ്ഞപ്പട കൂടെ നിൽക്കില്ല എന്ന മുന്നറിയിപ്പും കുറിപ്പിൽ നൽകുന്നുണ്ട്.

റഫറിമാരുടെ നിലവാരം ഉയർത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ആരാധകരും ക്ലബ്ബുകളും ഈ വിഷയത്തിൽ കൂടുതൽ അനുഭവിച്ചു കഴിഞ്ഞു. ലീഗീന്റെ മുന്നോട്ടുള്ള പ്രവർത്തനത്തിന് ഒരു അഴിച്ചുപണി തന്നെ വേണ്ടി വരുമെന്ന് വ്യകത്മാക്കിയാണ് ഔദ്യോഗിക കുറിപ്പ് അവസാനിക്കുന്നത്. ഇതിനിടെ കേരള ബ്ലാസ്റ്റേഴ്സിന് വിലക്ക് ഏർപ്പെടുത്തരുതെന്ന് ഇന്ത്യൻ സൂപ്പർ ലീഗ് സംഘടകരായ എഫ്എസ്ഡിഎൽ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനോട് ആവശ്യപ്പെട്ടതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *