ന്യൂഡല്‍ഹി: ഹരിയാനയിലെ ഹിസാറില്‍നിന്നുള്ള ബി.ജെ.പി എം.പി ബ്രിജേന്ദ്ര സിങ് പാര്‍ട്ടിയില്‍നിന്ന് രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയില്‍നിന്ന് ഇദ്ദേഹം പാര്‍ട്ടി അംഗത്വം സ്വീകരിച്ചു.

രാഷ്ട്രീയ കാരണങ്ങളാലാണ് ബി.ജെ.പി വിടുന്നതെന്ന് നേരത്തെ ഇദ്ദേഹം സാമൂഹിക മാധ്യമത്തിലൂടെ അറിയിച്ചിരുന്നു. ‘നിര്‍ബന്ധിത രാഷ്ട്രീയ കാരണങ്ങളാല്‍ ഞാന്‍ ബി.ജെ.പിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് രാജിവച്ചു. ഹിസാറിലെ പാര്‍ലമെന്റ് അംഗമായി പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കിയ പാര്‍ട്ടിയോടും ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും അമിത് ഷായോടും ഞാന്‍ നന്ദി പറയുന്നു’ -അദ്ദേഹം ‘എക്‌സി’ല്‍ കുറിച്ചു.

മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ചൗധരി ബീരേന്ദര്‍ സിങ്ങിന്റെ മകനാണ് ബ്രിജേന്ദ്ര സിങ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഹിസാറില്‍നിന്ന് ഇദ്ദേഹം മത്സരിക്കാന്‍ സാധ്യതയുണ്ടെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ സൂചന നല്‍കി. മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥനായ ബ്രിജേന്ദ്ര സിങ്, സര്‍വീസില്‍നിന്ന് സ്വമേധയാ രാജിവെച്ചാണ് രാഷ്ട്രീയത്തിലേക്ക് വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *