ഹിന്ദുക്കള്‍ എണ്ണത്തില്‍ കുറവുള്ള സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷ പദവി നല്‍കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് കേന്ദ്രസര്‍ക്കാരിന് കൂടുതല്‍ സമയം അനുവദിച്ച് സുപ്രീംകോടതി. മൂന്ന് മാസത്തെ സമയമാണ് അനുവദിച്ചത്. ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കുന്നതിന് സംസ്ഥാനങ്ങളുമായി ചര്‍ച്ച അനിവാര്യമാണെന്ന കേന്ദ്രത്തിന്റെ ആവശ്യം അംഗീകരിച്ചാണ് സുപ്രീം കോടതിയുടെ തീരുമാനം. ഓഗസ്റ്റ് 30-ന്, ഹര്‍ജി ഇനി പരിഗണിക്കുന്നതിന് മുന്‍പ് ചര്‍ച്ചകളുടെ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്രത്തിനോട് കോടതി നിര്‍ദേശിച്ചു.

അതേസമയം കേന്ദ്രത്തിന് വിഷയത്തില്‍ ഇപ്പോഴും കൃത്യമായ തീരുമാനത്തില്‍ എത്തിച്ചേരാന്‍ കഴിഞ്ഞിട്ടില്ലെന്ന് ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ അധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെട്ടു.

ഹിന്ദുക്കള്‍ ഭൂരിപക്ഷമല്ലാത്ത സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷ പദവി അനുവദിക്കണമന്ന ഹര്‍ജിയില്‍ മുന്‍ നിലപാട് തിരുത്തി കേന്ദ്രം കോടതിയില്‍ പുതിയ സത്യവാങ് മൂലം ഫയല്‍ ചെയ്തു. എണ്ണം കുറഞ്ഞ സംസ്ഥാനങ്ങളില്‍ ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ അശ്വിനി കുമാറാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഇക്കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് തീര്‍പ്പുകല്‍പ്പിക്കാമെന്ന് കേന്ദ്രം നേരത്തെ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ വിഷയം സങ്കീര്‍ണ്ണമാണെന്നും, ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കാനിടയുണ്ടെന്നും അതിനാല്‍ സംസ്ഥാനങ്ങളുമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കാമെന്നും കേന്ദ്രം നിലപാട് തിരുത്തി. പുതിയ സത്യവാങ്മൂലം ഇന്നലെ രാത്രി ഫയല്‍ ചെയ്യുകയും ചെയ്തു.

മുന്‍ നിലപാട് മാറ്റി, കേസ് പരിഗണിക്കുന്നതിന് തൊട്ടുമുന്‍പ് പുതിയ സത്യവാങ്മൂലം ഫയല്‍ ചെയ്ത കേന്ദ്രസര്‍ക്കാര്‍ നിലപാടിനെ സുപ്രീം കോടതി വിമര്‍ശിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *