ചെന്നൈ: സര്‍ക്കാര്‍ പരിപാടികളില്‍ സംസ്ഥാന ഗീതമായ ‘തമിഴ് തായ് വാഴ്ത്ത്’ നിര്‍ബന്ധമായും പാടുന്നതിനായുള്ള പ്രമേയം തമിഴ്‌നാട് നിയമസഭ ഐകകണ്ഠ്യേന പാസാക്കി. മുഖ്യമന്ത്രി സി ജോസഫ് വിജയ് ആണ് നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചത്. മാതൃഭാഷ അമ്മയെ പോലെയാണെന്നും, തമിഴ് തായ് വാഴ്ത്ത് അതിനും മുകളിലാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തമിഴിന്റെ പെരുമ വിളിച്ചോതാൻ തിരുക്കുറല്‍ ഒന്ന് മാത്രം മതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്ര സര്‍ക്കാരിന്റെ ചില നിർദ്ദേശങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാന ഗീതത്തിന്റെ കാര്യത്തിൽ സര്‍ക്കാര്‍ ഒരു തരത്തിലും പിന്നോട്ടില്ലെന്നും വിജയ് വ്യക്തമാക്കി.
മനോന്മണീയം സുന്ദരനാര്‍ സര്‍വകലാശാലയില്‍ നടന്ന ബിരുദദാന ചടങ്ങില്‍ ‘തമിഴ് തായ് വാഴ്ത്ത്’ ഒഴിവാക്കപ്പെടുകയോ പിന്നിലേക്ക് മാറ്റപ്പെടുകയോ ചെയ്ത സംഭവത്തിനെതിരെ അടുത്തിടെ വ്യാപകമായ രാഷ്ട്രീയ എതിര്‍പ്പുകൾ ഉയർന്നിരുന്നു. തമിഴ് ഭാഷയുടെ പാരമ്പര്യവും തമിഴ് സംസ്‌കാരത്തിന്റെയും നാഗരികതയുടെയും പ്രാധാന്യവും വിളിച്ചോതുന്നതാണ് പുതിയ പ്രമേയമെന്ന് സര്‍ക്കാര്‍ വൃത്തങ്ങൾ അറിയിച്ചു. 1970-ല്‍ സര്‍ക്കാര്‍ ഉത്തരവിലൂടെ ഔദ്യോഗിക ചടങ്ങുകളില്‍ ‘തമിഴ് തായ് വാഴ്ത്ത്’ അവതരിപ്പിച്ചു തുടങ്ങിയതും, തുടര്‍ന്ന് 2021 ഡിസംബര്‍ 12 മുതല്‍ ഇതിന് സംസ്ഥാന ഗീതമെന്ന ഔദ്യോഗിക പദവി ലഭിച്ചതും മുഖ്യമന്ത്രി സഭയിൽ അനുസ്മരിച്ചു.
സംസ്ഥാന ഗാനം ആലപിക്കുന്നതുമായി ബന്ധപ്പെട്ട് 2026 ജൂലൈ 9-ലെ കത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നടത്തിയ നിരീക്ഷണങ്ങളുടെ പശ്ചാത്തലത്തിലാണ് തമിഴ്നാട് സർക്കാർ ഈ നിർണ്ണായക പ്രമേയം അവതരിപ്പിച്ചത്. സംസ്ഥാന സര്‍ക്കാരും അതിനു കീഴിലുള്ള സ്ഥാപനങ്ങളും സംഘടിപ്പിക്കുന്ന ഔദ്യോഗിക പരിപാടികളില്‍ ‘തമിഴ് തായ് വാഴ്ത്തി’ന് മുന്‍ഗണന നല്‍കുന്നതിനായി ഏകീകൃതമായ ഒരു പ്രോട്ടോക്കോൾ നടപ്പിലാക്കുകയാണ് ഈ പ്രമേയത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, മറ്റ് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള എല്ലാ പൊതു ചടങ്ങുകൾക്കും ഈ പുതിയ നടപടിക്രമം കർശനമായി ബാധകമായിരിക്കും.
