ചാള്‍സ് മൂന്നാമനെ ബ്രിട്ടീഷ് രാജാവായി പ്രഖ്യാപിച്ചു. ഉച്ചകഴിഞ്ഞ് 2.30ന് സെന്റ് ജെയിംസ് കൊട്ടാരത്തിലായിരുന്നു സ്ഥാനാരോഹണ ചടങ്ങ്. രാജകുടുംബാംഗങ്ങളും പ്രധാനമന്ത്രിയും മുതിർന്ന രാഷ്ട്രീയക്കാരും കാന്റർബറി ആർച്ച്ബിഷപ്പും അടങ്ങുന്ന അക്സഷൻ കൗൺസിൽ അംഗങ്ങൾ രാജാവായി ചാൾസ് മൂന്നാമനെ പ്രഖ്യാപിച്ചു. പ്രഖ്യാപന ചടങ്ങളിൽ ഇരുന്നൂറോളം വിശിഷ്ടാതിഥികൾ പങ്കെടുത്തു.700 ഓളം പേർ ചടങ്ങിൽ പങ്കെടുത്ത ചടങ്ങിലാണ് ചാൾസിന്റെ സ്ഥാനാരോഹണം നടന്നത്. ബ്രിട്ടീഷ് പാർലമെന്റ് ചേർന്ന് എംപിമാർ പിന്തുണ അറിയിക്കുന്നതോടെ ചടങ്ങുകൾ പൂർത്തിയാകും. ഞായറാഴ്ച ചാൾസ് രാജാവും ക്വീൻസ് കൺസോർട്ട് കാമിലയും ഹോളിറൂഡിലെ വസതിയിലെത്തി 21 തോക്കുകളുടെ റോയൽ സല്യൂട്ട് ഏറ്റുവാങ്ങും. എലിസബത്ത് രാജ്ഞിയുടെ ആരോഗ്യനില മോശമായതിനെ തുടർന്ന് ചാൾസ് നേരത്തെ തന്നെ രാജ ചുമതലകൾ ഏറ്റെടുത്തിരുന്നു. കഴിഞ്ഞദിവസമാണ് ചാള്‍സ് മൂന്നാമന്റെ അമ്മ എലിസബത്ത് രാജ്ഞി വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് മരിച്ചത്.എലിസബത്ത് രാജ്ഞിയുടെ മൂത്തമകനാണ് ചാള്‍സ് രാജകുമാരന്‍. ചാള്‍സിന് 73 വയസ്സാണ് പ്രായം. എലിസബത്ത് രാജ്ഞിയുടെയും ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരന്റെയും മകനായി 1948 നവംബര്‍ 14 നാണ് ചാള്‍സിന്റെ ജനനം. ബ്രിട്ടന്റെ സിംഹാസനത്തിലെത്തിയ ഏറ്റവും പ്രായം കൂടിയ ആളാണ് ചാള്‍സ്. സ്ഥാനാരോഹണം നടന്നാലും ഔദ്യോഗിക ചടങ്ങുകൾ ദുഃഖാചരണം കഴിഞ്ഞതിനുശേഷം മാത്രമേ ഉണ്ടാകുകയുള്ളൂ. പൂർണ ചടങ്ങുകൾ നടത്താൻ ധാരാളം ഒരുക്കങ്ങൾ വേണം. ജോർജ് ആറാമൻ രാജാവ് മരിച്ചതിനു പിന്നാലെ എലിസബത്ത് രാജ്ഞിയുടെ സ്ഥാനാരോഹണം നടത്തിയെങ്കിലും പൂർണ ചടങ്ങുകളോടെ ഔദ്യോഗിക നടപടിക്രമങ്ങൾ ദുഃഖാചരണത്തിന്റെ കാലം കഴിഞ്ഞ് ഒരു വർഷത്തിനുശേഷമാണ് നടന്നത്.ബ്രിട്ടന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍കാലം സിംഹാസനത്തിലിരുന്ന നേട്ടം സ്വന്തമാക്കിയാണ് 96കാരിയായ എലിസബത്ത് വിടപറഞ്ഞത്. എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവ് ഫിലിപ് രാജകുമാരന്‍ കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ 99-ാം വയസ്സിലാണ് അന്തരിച്ചത്. ചാള്‍സിനെക്കൂടാതെ, ആന്‍, ആന്‍ഡ്രൂ, എഡ്വാര്‍ഡ് എന്നിവരാണ് എലിസബത്ത് രാജ്ഞിയുടെ മറ്റുമക്കള്‍.

Leave a Reply

Your email address will not be published. Required fields are marked *