സോളാർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേര് വന്നതിൽ ഗൂഢാലോചന നടന്നെന്ന് സി ബി ഐ. കെ ബി ഗണേഷ് കുമാർ, ബന്ധു ശരണ്യ മനോജ് എന്നിവർക്ക് പുറമെ വിവാദ ദല്ലാളും ഗൂഡാലോചനയിൽ പങ്കാളിയായെന്നു സി.ബി.ഐ ശേഖരിച്ച മൊഴിയിൽ പറയുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി അംഗീകരിച്ച റിപ്പോർട്ടിലാണ് ഗൂഡാലോചന വിവരങ്ങൾ സി.ബി.ഐ നിരത്തുന്നത്.

പരാതിക്കാരി എഴുതിയ കത്തിൽ ഉമ്മൻ ചാണ്ടിയുടെ പേരോ, പരാമർശമോയില്ലായിരുന്നെന്നും പിന്നീട് കൂട്ടിച്ചേർത്തതാണെന്നുമാണ് സി.ബി.ഐ കണ്ടെത്തൽ. പരാതിക്കാരിയുടെ കത്ത് തന്റെ സഹായിയെ വിട്ട് ഗണേഷ് കുമാർ കത്ത് കൈവശപ്പെടുത്തുകയായിരുന്നു. ശരണ്യ മനോജ് നൽകിയ മൊഴിയിലും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ഇതിനിടയിലാണ് കേസിലേക്ക് വിവാദ ദല്ലാൾ കടന്നു വരുന്നത്.

കേസുമായി പരാതിക്കാരിയെ മുന്നോട്ടു പോകാൻ സഹായിച്ച ഇയാൾ സി.ബി.ഐ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിയുടെ അടുത്തും എത്തിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് കേസ് സി.ബി.ഐക്ക് വിടുകയായിരുന്നു ഉദ്യേശ്യം. ക്ലിഫ് ഹൗസിനുള്ളിൽ വെച്ച് പീഡിപ്പിച്ചെന്നായിരുന്നു പരാതി.എന്നാൽ ഒരു തെളിവും കണ്ടെത്താൻ കഴിഞ്ഞില്ലെന്നു സി.ബി.ഐ റിപ്പോർട് പറയുന്നു. പീഡനവിവരം സാക്ഷിയായി പറയണമെന്നു പി.സി.ജോർജിനോടു ആവശ്യപ്പെട്ടു. എന്നാൽ മൊഴി നൽകുമ്പോൾ പി.സി.ജോർജ് ഇക്കാര്യം നിഷേധിച്ചിരുന്നെന്നും സി.ബി.ഐ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *