തിരുവനന്തപുരം: ബി.ജെ.പിയുടെ രാമന്‍ രാഷ്ട്രീയലാഭത്തിന് വേണ്ടി സൃഷ്ടിക്കപ്പെട്ടതാണെന്നും യഥാര്‍ഥരാമന്‍ നില്‍ക്കുന്നത് ഹേ റാം എന്നുപറഞ്ഞ് ചുണ്ടനക്കത്തോടെ ഗാന്ധി മരിച്ചുവീണ ബിര്‍ള മന്ദിരത്തിന്റെ ഇടവഴിയിലാണെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. ഞങ്ങളുടെ രാമന്‍ അവിടെയാണുള്ളതെന്നും കെ.പി.സി.സി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി.

‘അയോധ്യയില്‍ നടക്കുന്നത് രാഷ്ട്രീയ പരിപാടിയാണ്. തെരഞ്ഞെടുപ്പിന് മുമ്പ് മതത്തെ രാഷ്ട്രീയവത്കരിക്കാനും ആരാധനാലയത്തെ രാഷ്ട്രീയ പ്രവര്‍ത്തന കേന്ദ്രമാക്കാനുമാണ് ശ്രമം. രാമന്‍ ബി.ജെ.പിയുടെ കൂടെയല്ല. ഹേ റാം എന്നുപറഞ്ഞ് ചുണ്ടനക്കത്തോടെ ഗാന്ധി മരിച്ചുവീണ ബിര്‍ള മന്ദിരത്തിന്റെ ഇടവഴിയിലാണ് രാമന്‍ നില്‍ക്കുന്നത്. ഞങ്ങളുടെ രാമന്‍ അവിടെയാണ്. ബി.ജെ.പിയുടെ രാമന്‍ രാഷ്ട്രീയ ലാഭത്തിന് വേണ്ടി സൃഷ്ടിക്കപ്പെട്ടതാണ്’ -സതീശന്‍ വ്യക്തമാക്കി.

അയോധ്യയില്‍ ബാബരി മസ്ജിദ് പൊളിച്ച ഭൂമിയില്‍ നിര്‍മിച്ച രാമക്ഷേത്രത്തില്‍ മോദിയുടെ നേതൃത്വത്തില്‍ 22ന് നടത്തുന്ന വിഗ്രഹപ്രതിഷ്ഠ ചടങ്ങില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു. ഇത് ദൈവനിന്ദയാണെന്ന് പറഞ്ഞ് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ രംഗത്തുവന്നിരുന്നു. എന്നാല്‍, എന്‍.എസ്.എസിന് അവരുടെ നിലപാട് പറയാമെന്നും ഞങ്ങളുടെ അഭിപ്രായം ആരെയും അടിച്ചേല്‍പിക്കില്ലെന്നും വി.ഡി. സതീശന്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *