ഇതിഹാസ ശ്രീലങ്കന്‍ പേസര്‍ ലസിത് മലിംഗ ഐപിഎലിലേക്ക് തിരികെയെത്തുന്നു. ഇത്തവണ രാജസ്ഥാന്‍ റോയല്‍സ് പേസ് ബൗളിംഗ് പരിശീലകനായാണ് മലിംഗയുടെ രംഗപ്രവേശം. മലിംഗയ്‌ക്കൊപ്പം രാജസ്ഥാന്റെ മുന്‍ പരിശീലകന്‍ പാഡി അപ്ടണും പരിശീലക സംഘത്തില്‍ തിരികെയെത്തി.

2008 മുതല്‍ 2019 വരെ മുംബൈ ഇന്ത്യന്‍സ് താരമായിരുന്ന മലിംഗ ഐപിഎലില്‍ ഏറ്റവുമധികം വിക്കറ്റുകള്‍ നേടിയ താരം കൂടിയാണ്. ഐപിഎലിലും രാജ്യാന്തര ക്രിക്കറ്റിലും ഏറെ മത്സരപരിചയമുള്ള, ടി-20യിലെ ഇതിഹാസ പേസറായി കണക്കാക്കപ്പെടുന്ന മലിംഗയുടെ വരവ് രാജസ്ഥാന്‍ പേസ് ഡിപ്പാര്‍ട്ട്‌മെന്റിനെ കൂടുതല്‍ ശക്തമാക്കും. യുവതാരങ്ങളെ മികച്ച താരങ്ങളാക്കുകയാണ് രാജസ്ഥാനില്‍ തന്റെ ലക്ഷ്യമെന്ന് മലിംഗ അറിയിച്ചു.

ശ്രീലങ്കന്‍ ഇതിഹാസ താരം കുമാര്‍ സങ്കക്കാരയാണ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍. ട്രെവര്‍ പെന്നി, സുബിന്‍ ബറൂച്ച, ദിശാന്ത് യാഗ്‌നിക്ക് എന്നിവരും പരിശീലക സംഘത്തിലുണ്ട്.

ഐപിഎല്‍ മത്സരങ്ങള്‍ മാര്‍ച്ച് 26നാണ് ആരംഭിക്കുക. മെയ് 29ന് ഫൈനല്‍ നടക്കും. ചെന്നൈ സൂപ്പര്‍ കിംഗ്‌സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മില്‍ മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം. 55 മത്സരങ്ങള്‍ മുംബൈയിലും 15 മത്സരങ്ങള്‍ പൂനെയിലുമാണ്. വാംഖഡെയിലും ഡിവൈ പാട്ടില്‍ സ്റ്റേഡിയത്തിലും 20 മത്സരങ്ങള്‍ വീതവും ബ്രാബോണിലും പൂനെ എംസിഎ രാജ്യാന്തര സ്റ്റേഡിയത്തിലും 15 മത്സരങ്ങള്‍ വീതവും കളിക്കും. പ്ലേ ഓഫ് മത്സരങ്ങള്‍ അഹ്‌മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *