
താമരശേരിയിൽ സഹപാഠികളുടെ മർദ്ദനത്തിൽ പത്താംക്ലാസുകാരൻ ഷഹബാസ് കൊല്ലപ്പെട്ട സംഭവത്തിൽ കുറ്റാരോപിതരായ ആറ് വിദ്യാർത്ഥികൾക്കും ജാമ്യമില്ല. കോഴിക്കോട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തളളിയത്. ജുവനൈൽ ബോർഡ് ജാമ്യഹർജി തളളിയതിനെ തുടർന്നാണ് ജില്ലാ കോടതിയെ സമീപിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച പ്രതികളുടെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയാക്കിയെങ്കിലും വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.പ്രതികൾക്ക് ജാമ്യം നൽകരുതെന്നും പ്രായപൂർത്തിയാകാത്ത കാര്യം കേസിൽ പരിഗണിക്കരുതെന്നും പ്രോസിക്യൂഷനും ഷഹബാസിന്റെ കുടുംബവും ആവശ്യപ്പെട്ടിരുന്നു. പ്രതികൾക്ക് ജാമ്യം നൽകരുതെന്ന ആവശ്യവുമായി ഷഹബാസിന്റെ പിതാവും നേരത്തെ രംഗത്തെത്തിയിരുന്നു. മകനെ കൊലപ്പെടുത്തിയതിൽ മുതിർന്നവരുടെ പങ്കുകൂടി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടിയുടെ കുടുംബം ദിവസങ്ങൾക്ക് മുൻപാണ് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടത്. മുഖ്യമന്ത്രിയിൽ നിന്ന് ശുഭ പ്രതീക്ഷയാണ് ലഭിച്ചതെന്ന് ഷഹബാസിന്റെ കുടുംബം അന്ന് പ്രതികരിച്ചിരുന്നു.