തിരുവനന്തപുരം: പിഎംശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിന്റെ രണ്ടാമത്തെ കത്ത് ലഭിച്ചതായി വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ സ്ഥിരീകരിച്ചു. കേന്ദ്രത്തിന്റെ കത്ത് ചീഫ് സെക്രട്ടറിക്ക് ലഭിച്ചുവെന്നും വിഷയം ഗൗരവമായി ചർച്ച ചെയ്ത് അടിയന്തര തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാർ തലത്തിലും മുന്നണിയിലും ചർച്ചകൾ നടത്തിയ ശേഷം മുഖ്യമന്ത്രിയായിരിക്കും അന്തിമ നിലപാട് അറിയിക്കുകയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ചർച്ചകൾക്ക് ശേഷമുള്ള മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിനനുസരിച്ചായിരിക്കും പിഎംശ്രീയുടെ ഭാവി തീരുമാനിക്കപ്പെടുക. പദ്ധതി പൂർണമായി തള്ളിക്കളയണോ അതോ ഉപാധികളോടെ അംഗീകരിക്കണോ എന്ന കാര്യം വിശദമായ ആലോചനയ്ക്ക് ശേഷമേ തീരുമാനിക്കൂ. പിഎംശ്രീ പദ്ധതിയിൽ വിവിധ കോണുകളിൽ നിന്ന് വ്യത്യസ്ത വീക്ഷണങ്ങളാണ് ഉയരുന്നത്. തെരഞ്ഞെടുപ്പിന് മുമ്പും ശേഷവും യുഡിഎഫ് പദ്ധതിയോട് ശക്തമായ എതിർപ്പാണ് പ്രകടിപ്പിച്ചിട്ടുള്ളത്. എന്നാൽ, കഴിഞ്ഞ എൽഡിഎഫ് സർക്കാരാണ് രഹസ്യമായി കരാറിൽ ഒപ്പിട്ട് പദ്ധതിക്ക് സമ്മതം മൂടിയതെന്നും മന്ത്രി ആരോപിച്ചു.
കേന്ദ്രത്തിൽ നിന്ന് കേരളത്തിന് അർഹതപ്പെട്ട 2000 കോടിയോളം രൂപയാണ് ലഭിക്കാനുള്ളത്. സമഗ്ര ശിക്ഷാ കേരളയുടെ (എസ്എസ്കെ) ഫണ്ട് വിദ്യാഭ്യാസ വകുപ്പിന്റെ നട്ടെല്ലാണെന്നും എന്നാൽ അത് ഇപ്പോൾ തടഞ്ഞുവെച്ചിരിക്കുകയാണെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു. പിഎംശ്രീ പദ്ധതിയുടെ പേരിൽ കേരളത്തിന് ലഭിക്കേണ്ട ഫണ്ട് തടഞ്ഞുവെക്കരുതെന്ന് കേന്ദ്രമന്ത്രിയോട് നേരിട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
