തൃശ്ശൂർ: തൃശ്ശൂർ റെയിൽവേ സ്റ്റേഷൻ പാർക്കിങ് ഏരിയയിലുണ്ടായ വൻ തീപ്പിടിത്തത്തിൽ ബൈക്കുകൾ നഷ്ടപ്പെട്ടവർ നീതി തേടി ഒന്നിക്കുന്നു. റെയിൽവേയുടെ അനാസ്ഥയാണ് വൻ നാശനഷ്ടത്തിന് കാരണമായതെന്ന് ആരോപിച്ച് ഉപഭോക്തൃ കോടതിയെ സമീപിക്കാൻ വാഹന ഉടമകളുടെ യോഗം തീരുമാനിച്ചു. ടു വീലർ യൂസേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് തൃശ്ശൂരിൽ ഒത്തുചേർന്നത്.
കഴിഞ്ഞ ഞായറാഴ്ച രാവിലെ ആറരയോടെയുണ്ടായ അപകടത്തിൽ മുന്നൂറോളം ബൈക്കുകളാണ് പൂർണ്ണമായും കത്തിനശിച്ചത്. തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ സ്റ്റേഷൻ മാസ്റ്ററെ അറിയിച്ചിട്ടും അഗ്നിശമന സേനയെ വിളിക്കാൻ റെയിൽവേ അധികൃതർ വൈകിയെന്ന് ദൃക്സാക്ഷികൾ ആരോപിക്കുന്നു. പോലീസ് ഇടപെട്ട് വിവരമറിയിച്ച ശേഷമാണ് ഫയർഫോഴ്സ് എത്തിയത്. അപ്പോഴേക്കും തീ അണയ്ക്കാൻ കഴിയാത്ത വിധം ആളിപ്പടർന്നിരുന്നു.

ഓരോ വാഹന ഉടമയും രേഖകൾ സഹിതം ഉപഭോക്തൃ കോടതിയിൽ പരാതി നൽകും. റെയിൽവേയെയും പാർക്കിങ് കരാറുകാരനെയും കേസിൽ പ്രതിചേർക്കും. നഷ്ടപരിഹാരം നൽകാൻ മടിക്കുന്ന ഇൻഷുറൻസ് കമ്പനികൾക്കെതിരെയും നിയമനടപടി സ്വീകരിക്കും. റെയിൽവേ മന്ത്രിക്കും ഉന്നത ഉദ്യോഗസ്ഥർക്കും പരാതി നൽകുന്നതിനൊപ്പം ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. പലർക്കും ബൈക്കിനൊപ്പം വണ്ടിയുടെ രേഖകൾ, വീടിന്റെ താക്കോൽ, വിലപിടിപ്പുള്ള മറ്റ് വസ്തുക്കൾ എന്നിവയും നഷ്ടമായിട്ടുണ്ട്. അതേസമയം റെയിൽവേയുടെ ഭാഗത്തുനിന്ന് ഇതുവരെ അനുകൂലമായ നിലപാട് ഉണ്ടായിട്ടില്ലെന്ന് യോഗത്തിൽ കുറ്റപ്പെടുത്തി.
