കേരളത്തോട് ഉദാരസമീപനം കൈക്കൊള്ളണമെന്ന് കേന്ദ്രസര്‍ക്കാരിന് സുപ്രീം കോടതി നിര്‍ദ്ദേശം. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഒറ്റത്തവണയായി സഹായം നല്‍കാനും കോടതി ഉത്തരവിട്ടു.സാമ്പത്തിക വിഷയങ്ങളില്‍ കോടതിക്ക് വലിയ വൈദഗ്ധ്യമില്ലെന്നും ജസ്റ്റിസുമാരായ സൂര്യകാന്തും കെ വി വിശ്വനാഥനും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ഈ മാസം 31ന് മുമ്പ് സംസ്ഥാനത്തിന് പ്രത്യേക പാക്കേജ് നല്‍കണമെന്നാണ് സുപ്രീം കോടതിയുടെ ഉത്തരവ്. മറ്റ് സംസ്ഥാനങ്ങളെക്കാള്‍ കേരളത്തിന്‍റെ സ്ഥിതി ഗുരുതരമാണെന്നും കോടതി നിരീക്ഷിച്ചു.മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് കേരളത്തിന് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായത്. അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കിട്ടരമണിയും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എന്‍ വെങ്കട്ടരാമനും കേന്ദ്രത്തിന് വേണ്ടി ഹാജരായി. 13,608 കോടി രൂപ വായ്പയായി നല്‍കാമെന്ന കേന്ദ്ര നിര്‍ദ്ദേശം സംസ്ഥാനം അംഗീകരിച്ചതായി കപില്‍ സിബല്‍ വ്യക്തമാക്കി. അതേസമയം ഇതിന് പുറമെ 19000 കോടി രൂപ കോടി വേണമെന്ന സംസ്ഥാനത്തിന്‍റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ പരിഗണിച്ചിട്ടില്ലെന്നും സിബല്‍ ചൂണ്ടിക്കാട്ടി.കേരളത്തിന് പ്രത്യേക പരിഗണന നല്‍കാനാകില്ലെന്നായിരുന്നു കേന്ദ്രത്തിന്‍റെ നിലപാട്. കേരളത്തിന്‍റേത് പ്രത്യേക കാര്യമല്ലെന്നും അഡീഷണവല്‍ സോളിസിറ്റര്‍ ജനറല്‍ ചൂണ്ടിക്കാട്ടി. മറ്റ് സംസ്ഥാനങ്ങളുടെ ആവശ്യവും കേന്ദ്രം നിരസിച്ചിട്ടുണ്ട്.ഇടക്കാല പരിഹാരത്തിന് കേന്ദ്രവും സംസ്ഥാനവും ശ്രമിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ഇപ്പോഴത്തേക്ക് കേരളത്തിന് പ്രത്യേക പരിഗണന നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഒരുതവണത്തേക്ക് കേരളത്തിന് പ്രത്യേക പരിഗണന നല്‍കാമെന്ന് പറഞ്ഞ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഇതിനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചതായും വ്യക്തമാക്കി. മറ്റൊരു ദക്ഷിണേന്ത്യന്‍ സംസ്ഥാനം അവരുടെ വായ്പ എഴുതിത്തള്ളണമെന്ന ആവശ്യവുമായി സമീപിച്ചിട്ടുണ്ട്. അവവരുടെ ബജറ്റിന്‍റെ നൂറ് ശതമാനത്തിലും കൂടുതല്‍ വരുമെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. ഈ അന്തരം വലുതാണ്. ഇത്തരത്തില്‍ വിവിധ സംസ്ഥാനങ്ങളുടെ അഭ്യര്‍ത്ഥന കേന്ദ്രം തള്ളിയതാണ്. കേരളത്തോട് മാത്രമല്ല ഇത്തരമൊരു നിലപാടെന്നും എഎസ്ജി കൂട്ടിച്ചേര്‍ത്തു.അതേസമയം കേന്ദ്രത്തിന്‍റെ നിലപാടില്‍ തങ്ങള്‍ക്ക് നേരിയ സന്ദേഹമുണ്ടെന്ന് വ്യക്തമാക്കിയ കോടതി കേരളത്തെ സഹായിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് താത്പര്യമില്ലെന്ന തോന്നലുണ്ടെന്നും ചൂണ്ടിക്കാട്ടി. ഈ സാമ്പത്തിക വര്‍ഷത്തേക്ക് എന്തെങ്കിലും സഹായം ചെയ്യാനുള്ള സാധ്യതകള്‍ ആരായാന്‍ കോടതി നിര്‍ദ്ദേശിച്ചു. അടുത്ത സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യപാദത്തില്‍ അത് കുറച്ച് നല്‍കിയാല്‍ മതിയെന്നും കോടതി പറഞ്ഞു.ബന്ധപ്പെട്ടവരുമായി വിഷയം ചര്‍ച്ച ചെയ്ത് തീരുമാനം കോടതിയെ അറിയിക്കാമെന്ന് കേന്ദ്രം വ്യക്തമാക്കി.വിഷയത്തില്‍ ബുധനാഴ്‌ചയും വാദം തുടരും. കേന്ദ്രവും സംസ്ഥാനവും തമ്മില്‍ ചര്‍ച്ച ചെയ്‌ത് പ്രശ്നം പരിഹരിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഉദ്യോഗസ്ഥതലത്തില്‍ ചര്‍ച്ചകള്‍ നടന്നെങ്കിലും പക്ഷേ പരിഹാരമായില്ല.കേന്ദ്രസര്‍ക്കാര്‍ എക്‌സിക്യൂട്ടീവ് അധികാരങ്ങള്‍ പ്രയോഗിച്ച് സംസ്ഥാനത്തിന്‍റെ സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റുന്നില്ലെന്ന് കാട്ടി കേരള ചീഫ് സെക്രട്ടറി ഭരണഘടനയിലെ 131ാം അനുച്ഛേദം പ്രകാരമാണ് കോടതിയെ സമീപിച്ചത്. സംസ്ഥാനത്തിന്‍റെ വായ്‌പ, ധന ഇടപാടുകളെ കേന്ദ്രം നിയന്ത്രിക്കുന്നതായും ഹര്‍ജിയില്‍ ആരോപിക്കുന്നു. റവന്യൂ കമ്മിയും സംസ്ഥാനത്തിന്‍റെ മൊത്ത ആഭ്യന്തര ഉത്‌പാദനവും ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര ഇടപെടലുകള്‍. സംസ്ഥാന ജീവനക്കാര്‍ക്ക് മുന്‍കാലപ്രാബല്യത്തോടെ ശമ്പളവും പെന്‍ഷനും പ്രൊവിഡന്‍റ് ഫണ്ടും മറ്റും നല്‍കാനാകില്ലെന്നാണ് കേന്ദ്ര നിലപാട്. വിവിധ ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കള്‍ക്കും ആനൂകൂല്യങ്ങള്‍ നല്‍കാനാകില്ലെന്നാണ് കേന്ദ്രം പറയുന്നത്.കേരളത്തിന്‍റെ സാമ്പത്തിക രംഗത്ത് വിവിധ പ്രശ്നങ്ങളുണ്ടെന്നാണ് കേന്ദ്രത്തിന്‍റെ വാദം. 2021-22ല്‍ കേരളത്തിലെ റവന്യൂ കമ്മി 3.17ശതമാനമാണെന്നാണ് കണക്കുകള്‍ നിരത്തി കേന്ദ്രം വാദിക്കുന്നത്. അതേസമയം സംസ്ഥാനത്തിന്‍റെ ആഭ്യന്തര ഉത്പാദനം കേവലം 0.46ശതമാനമാണെന്നും ഇവര്‍ പറയുന്നു. സംസ്ഥാനത്തിന്‍റെ ധനകമ്മി 4.94ശതമാനമാണ്. മൊത്തം സംസ്ഥാനങ്ങളുടെ ശരാശരി 2.80ശതമാനമായിരിക്കുമ്പോഴാണ് കേരളത്തിന്‍റേത് ഇത്രയും ഭീമമായിരിക്കുന്നതെന്നും കേന്ദ്രം കോടതിയെ ബോധിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *