പാലക്കാട്∙ ഡോക്ടർമാരെ അധിക്ഷേപിച്ചെന്ന ആരോപണം തള്ളി സിപിഎം നേതാവും കോങ്ങാട് എംഎൽഎയുമായ കെ.ശാന്തകുമാരി രംഗത്ത്. ഡോക്ടർ ഭർത്താവിനെ തൊട്ടുനോക്കി മരുന്നു കുറിച്ചപ്പോൾ, തെർമോമീറ്റർ ഉപയോഗിക്കാത്തതാണ് ചോദ്യം ചെയ്തതെന്നും എംഎൽഎ വിശദീകരിച്ചു. ആശുപത്രിയിൽ നിന്ന് രോഗിക്ക് കിട്ടേണ്ട പരിഗണന ലഭിച്ചില്ലെന്നും ശാന്തകുമാരി‍ കുറ്റപ്പെടുത്തി.

‘നിങ്ങളുടെ സ്വഭാവം കൊണ്ടാണ് ഇങ്ങനെ കിട്ടുന്നതെന്ന്’ എംഎൽഎ പറഞ്ഞതായാണ് ഡോക്ടർമാരുടെ ആരോപണം. പനിയെത്തുടർന്ന് ഭർത്താവിനെ ഡോക്ടറെ കാണിക്കാനാണ് ഇന്നലെ രാത്രി എട്ടോടെ എംഎൽഎ ജില്ലാ ആശുപത്രി അത്യാഹിത വിഭാഗത്തിലെത്തിയത്. വേണ്ട രീതിയിൽ പരിശോധനയും പരിഗണനയും കിട്ടിയില്ലെന്നാരോപിച്ചായിരുന്നു തർക്കം. ഇതിനിടെ എംഎൽഎയുടെ ഭാഗത്തു നിന്ന് പ്രതിഷേധവുമായി ബന്ധപ്പെട്ട് പ്രകോപനപരമായ പരാമർശം ഉണ്ടായെന്നാണ് പരാതി.

‘‘ഇങ്ങനെ നോക്കിയാൽ ഞങ്ങൾക്ക് അറിയാം എന്നു പറഞ്ഞ് അവർ മരുന്ന് എഴുതിത്തന്നു. അങ്ങനെയല്ലല്ലോ വേണ്ടത് എന്ന് ഞാൻ പറഞ്ഞു. കാഷ്വാൽറ്റിയിൽ വരുന്ന രോഗികളോട് കുറച്ചുകൂടി മര്യാദയ്ക്ക് പെരുമാറേണ്ടേ? എന്തെങ്കിലും ചെയ്യേണ്ടേ എന്നു ചോദിച്ചു. ഇത്രയും പറഞ്ഞുകഴിഞ്ഞാണ് ഒരാൾ ഓപ്പറേഷൻ തിയറ്ററിന്റെ അവിടെപ്പോയി ഒരു തെർമോമീറ്റർ എടുത്തുകൊണ്ടുവന്ന് പരിശോധിച്ചത്.

ആ ഡോക്ടർ എന്നോട് പറഞ്ഞത് എന്താണെന്നു വച്ചാൽ, നിങ്ങൾ എംഎൽഎയൊക്കെ ആയിരിക്കും. ഇവിടെ മറ്റു രോഗികളും ഉള്ളത് കണ്ടില്ലേ എന്നു ചോദിച്ചാൽ അതിനർഥം എന്താണ്? എംഎൽഎ ആയതുകൊണ്ട് എനിക്ക് പ്രത്യേക പരിഗണന കിട്ടണം എന്നല്ല പറയുന്നത്. എനിക്കു കിട്ടാനല്ല ഞാൻ പോയത്. എന്റെ ഭർത്താവിനൊപ്പമാണ് പോയത്. ഞങ്ങൾ സാധാരണക്കാർ പിന്നെ എവിടെയാണ് പോകുക? ഞാൻ ഈ പറയുന്ന വാക്കേ ഉപയോഗിച്ചിട്ടില്ലെന്നും ശാന്തകുമാരി‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *