തിരുവനന്തപുരം: സര്‍ക്കാർ ജീവനക്കാർ ഇനി ട്യൂഷൻ സെന്ററുകളോ കോച്ചിങ് സെന്ററുകളോ നടത്തിയാൽ എട്ടിന്റെ പണി. കേരള സര്‍വീസ് റൂൾസ് ഭേദഗതി ചെയ്തു. സർക്കാർ ഉദ്യോഗസ്ഥരിൽ ചിലർ ജോലിയുടെ ഇടവേളകളിൽ ഇത്തരം സെന്ററുകളിൽ ജോലി ചെയ്യുന്നതായി പരാതികള്‍ ലഭിച്ചതിനെ തുടർന്നാണ് നടപടി.

ഇത്തരത്തില്‍ കണ്ടെത്തിയാല്‍ വകുപ്പുതല അന്വേഷണത്തിനു ശേഷം കര്‍ശന നടപടി സ്വീകരിക്കും.
ട്യൂഷൻ, കോച്ചിങ് സെന്ററുകളിൽ ജോലി ചെയ്യരുതെന്ന് നിർദേശിച്ച് 2020 നവംബറിൽ ഭരണപരിഷ്ക്കാര വകുപ്പ് സർക്കുലർ ഇറക്കിയിരുന്നു. ഈ സർക്കുലറിനു നിയമപരമായി അംഗീകാരം ലഭിക്കുന്നതിനാണ് കെഎസ്ആറിൽ ഭേദഗതി വരുത്തി വിജ്ഞാപനം ഇറക്കിയത്.

സർക്കാർ ഉദ്യോഗസ്ഥർ ഓഫിസ് സമയത്തും അല്ലാതെയും സ്വകാര്യ ട്യൂഷൻ സെന്ററുകളിൽ ക്ലാസെടുക്കുന്നതായും ഇതിനു പ്രതിഫലം പറ്റുന്നതായും വിജിലൻസ് കണ്ടെത്തിയിരുന്നു. വിജിലൻസ് ഡയറക്ടർക്ക് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ നൂറിലധികം സെന്ററുകളിൽ പരിശോധന നടത്തി. 2018ൽ തിരുവനന്തപുരം, കൊല്ലം, എറണാകുളം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, കോഴിക്കോട് ജില്ലകളിലാണ് പരിശോധന നടന്നത്. അധ്യാപകരും കെഎസ്ആർടിസി കണ്ടക്ടറും ഡെപ്യൂട്ടി പ്രിസൺ ഓഫിസറും ട്യൂഷനെടുക്കുന്നതായി കണ്ടെത്തി.

Leave a Reply

Your email address will not be published. Required fields are marked *