നവീകരിച്ച കുന്ദമംഗലം ഗ്രാമപഞ്ചായത്ത് ഓഫിസ് ഉദ്ഘാടനം യു.ഡി.എഫ് ബഹിഷ്കരിക്കുമെന്ന് നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പഞ്ചായത്ത് ഓഫിസ് നവീകരണത്തിൻ്റെ മറവിൽ അഴിമതിയും ധൂർത്തും നടത്തിയാണ് പഞ്ചായത്ത് ഭരണസമിതി മുന്നോട്ട് പോകുന്നതെന്ന് യു.ഡി.എഫ് കുന്ദമംഗലം പഞ്ചായത്ത് കമ്മറ്റി ആരോപിച്ചു. ലൈഫ് പദ്ധതിയിൽ പണം ലഭിക്കാതെ സാധാരണ ജനങ്ങൾ പൊറുതിമുട്ടുമ്പോൾ ഒരു വർഷം മുമ്പ് നവീകരണ പ്രവൃത്തി പൂർത്തീകരിച്ച പഞ്ചായത്ത് കെട്ടിടത്തിൽ പ്രസിഡൻ്റിൻ്റേയും വൈസ് പ്രസിഡൻ്റിൻ്റേയും മുറിയിലെ മാർബിൾ മാറ്റി താഴ്ന്ന നിലവാരത്തിലുള്ള ടൈൽ വിരിച്ചത് വൻ അഴിമതിയാണ്. പഞ്ചായത്തിലെ എല്ലാ വാർഡുകളിലേയും തെരുവ് വിളക്കുകൾ കത്താതെയായിട്ട് മാസങ്ങളായി എന്നും പഞ്ചായത്തിന് സ്വന്തമായി എം.സി.എഫ് വേണമെന്ന ആവശ്യത്തിന് നേരെ ഭരണ സമിതി കണ്ണടക്കുകയാണ് എന്നും യു.ഡി.എഫ് നേതാക്കൾ പറഞ്ഞു. പഞ്ചായത്തിലെ റോഡുകൾ മിക്കതും തകർന്നിരിക്കുകയാണ്. ക്ഷേമ പെൻഷനുകൾ പലതും മുടങ്ങി കിടക്കുകയാണ് എന്നും കിഡ്നി രോഗികൾക്കുള്ള ഫണ്ട് ഇതുവരേ നൽകിയിട്ടില്ല എന്നും നേതാക്കൾ ആരോപിച്ചു. ഇതിനിടയിലാണ് പഞ്ചായത്ത് നവീകരണം എന്ന പേരിൽ ലക്ഷങ്ങൾ ചെലവഴിച്ച് മന്ത്രിയെ കൊണ്ട് ഉദ്ഘാടനം നടത്തുന്നത്. ഈ അഴിമതിക്ക് കൂട്ടുനിൽക്കാൻ സാധിക്കില്ലെന്നും അതുകൊണ്ട് ഉദ്ഘാടന പരിപാടിയിൽ നിന്ന് യു.ഡി.എഫ് വിട്ടു നിൽക്കുകയാണെന്നും നേതാക്കൾ പറഞ്ഞു. ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നൽകാനും യു.ഡി.എഫ് തീരുമാനിച്ചു. വാർത്ത സമ്മേളനത്തിൽ എം.പി.അശോകൻ, എം. ബാബുമോൻ,എം.പി. കേളുക്കുട്ടി,ഒ. ഹുസൈൻ,സി.പി. രമേശൻ,പി. ഷൗക്കത്തലി, സി.പി. രമേശൻ, സി.അബ്ദുൽ ഗഫൂർ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *