രാജസ്ഥാനില്‍ അശോക് ഗെലോട്ട് സര്‍ക്കാരിനെതിരെ നീക്കം ശക്തമാക്കി സച്ചിന്‍ പൈലറ്റ് ക്യാംപ്. എം.എല്‍.എമാരുടെ ഫോണ്‍ ചോര്‍ത്തുന്നുവെന് ആരോപണവുമായി പൈലറ്റ് ക്യാംപിലെ എം.എല്‍.എയായ വേദ് പ്രകാശ് സോളങ്കി രംഗത്തെത്തി.

ചില എം.എല്‍.എമാര്‍ അവരുടെ ഫോണ്‍ ചോര്‍ത്തുന്നതായി സംശയിക്കുന്നുവെന്ന് തന്നോട് പറഞ്ഞതായി സോളങ്കി പറയുന്നു. എം.എല്‍.എമാരുടെ പേര് പറയാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞുആരാണ് ഇത് ചെയ്യുന്നതെന്ന് എനിക്കറിയില്ല. ആരാണ് ഇതിന് നിര്‍ദേശം നല്‍കിയതെന്നും അറിയില്ല,’ സോളങ്കി പറയുന്നു.തന്റെ ഫോണും ചോര്‍ത്തുന്നുണ്ടോ എന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാന സര്‍ക്കാരിന് ഇതില്‍ പങ്കുണ്ടോയെന്നറിയില്ലെന്നും സോളങ്കി പറഞ്ഞു.

ഫോണ്‍ ചോര്‍ത്തലിനെക്കുറിച്ച് എം.എല്‍.എമാര്‍ മുഖ്യമന്ത്രിയെ അറിയിച്ചെങ്കിലും അദ്ദേഹത്തില്‍ നിന്ന് അനുകൂല മറുപടി ലഭിച്ചില്ലെന്നാണ് മനസിലായതെന്നും അദ്ദേഹം പറഞ്ഞു. പൊലീസും ഇന്റലിജന്‍സ് വിഭാഗവും എം.എല്‍.എമാരെ നിരീക്ഷിക്കുന്നുണ്ടെന്നും സോളങ്കി പറഞ്ഞു.

അതേസമയം ഇവരെല്ലാം പൈലറ്റ് ക്യാംപിലെ എം.എല്‍.എമാരാണോ എന്ന ചോദ്യത്തിന് അവര്‍ കോണ്‍ഗ്രസ് എം.എല്‍.എമാരാണ് എന്നായിരുന്നു സോളങ്കിയുടെ മറുപടി. അതേസമയം സോളങ്കിയുടെ ആരോപണത്തെ കോണ്‍ഗ്രസ് ചീഫ് വിപ്പ് മഹേഷ് ജോഷി തള്ളി.

ഇത്തരം ആരോപണങ്ങള്‍ ഉത്തരവാദപ്പെട്ടവര്‍ ഉന്നയിക്കുമ്പോള്‍ തെളിവുകളുടെ പിന്‍ബലമുണ്ടാകണമെന്ന് ജോഷി പറഞ്ഞു.അതേസമയം സച്ചിന്‍ പൈലറ്റ് രണ്ട് ദിവസമായി ദല്‍ഹിയില്‍ തുടരുകയാണ്. എന്നാല്‍ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരെ കാണാന്‍ സച്ചിന്‍ പൈലറ്റ് പദ്ധതിയിട്ടിട്ടില്ലെന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

നേരത്തെ ജിതിന്‍ പ്രസാദ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നതിന് പിന്നാലെ അടുത്തതായി സച്ചിന്‍ പൈലറ്റ് പാര്‍ട്ടി വിടുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇത്തരം വാര്‍ത്തകളോട് രൂക്ഷമായി പ്രതികരിച്ച പൈലറ്റ് ബി.ജെ.പി. നേതാക്കളെ കടന്നാക്രമിക്കുകയും ചെയ്തിരുന്നു.അതേസമയം രാജസ്ഥാനിലെ ഗെലോട്ട് സര്‍ക്കാരിനെതിരായ പോര് പൈലറ്റ് വീണ്ടും ആരംഭിക്കുന്നതായാണ് വിവരം. തങ്ങള്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഒരു വര്‍ഷത്തോളമായിട്ടും നേതൃത്വം തയ്യാറായിട്ടില്ലെന്നാണ് പൈലറ്റ് പക്ഷത്തുള്ളവര്‍ പറയുന്നത്.

ഇതിന്റെ തുടര്‍ച്ചയെന്നോണം സ്പീക്കര്‍ സ്ഥാനത്ത് നിന്ന് ഹേമറാം ചൗധരി രാജിവെച്ചിരുന്നു. കഴിഞ്ഞ ജൂലൈയില്‍ പൈലറ്റ് നടത്തിയ വിമത നീക്കത്തിലുള്‍പ്പെട്ട 19 എം.എല്‍.എമാരില്‍ ഒരാളാണ് ചൗധരി.

വിമത എം.എല്‍.എമാരുടെ മണ്ഡലങ്ങളില്‍ വികസനപ്രവര്‍ത്തനങ്ങള്‍ അനുവദിക്കുന്നില്ല എന്ന ആരോപണവും ഇവര്‍ ഉന്നയിക്കുന്നുണ്ട്.

രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടും സച്ചിന്‍ പൈലറ്റും തമ്മില്‍ അതിരൂക്ഷമായ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാവുകയും സച്ചിനും സംഘവും കോണ്‍ഗ്രസ് വിടുകയും ചെയ്തിരുന്നു.മധ്യപ്രദേശിലെ യുവനേതാവും രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തരിലൊരാളുമായ ജ്യോതിരാദിത്യ സിന്ധ്യ പാര്‍ട്ടി വിട്ടതിന് പിന്നാലെയായിരുന്നു പൈലറ്റിന്റെ വിമതനീക്കം.

സിന്ധ്യയുടെ വഴി തന്നെ സച്ചിനും പിന്തുടരും എന്ന ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നതിനിടെ കോണ്‍ഗ്രസ് നേതൃത്വം സച്ചിനുമായി ചര്‍ച്ച നടത്തുകയും ഗെലോട്ടിന്റെ ഇഷ്ടക്കേടിന് മുഖം കൊടുക്കാതെ സച്ചിനെ തിരിച്ചുവിളിക്കുകയും ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *