
ഇസ്രയേൽ-ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇസ്രയേലിലെ ഇന്ത്യൻ പൗരൻമാർക്ക് ജാഗ്രത നിർദേശവുമായി വിദേശകാര്യമന്ത്രാലയം. സുരക്ഷ നിർദേശങ്ങൾ പാലിക്കണമെന്നാണ് ഇന്ത്യൻ എംബസിയുടെ നിർദേശം. രാജ്യത്ത് താമസിക്കുന്നവരും യാത്രചെയ്യുന്നതുമായ ഇന്ത്യൻ പൗരന്മാർ കൂടുതൽ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്.
ഇന്ന് പുലർച്ചെ ഇന്ത്യൻ സമയം 3.30ന് ആയിരുന്നു ഇസ്രയേൽ ഇറാനിൽ വ്യോമാക്രണം നടത്തിയത്. ഓപ്പറേഷൻ റൈസിങ് ലയൺ എന്ന പേര് നൽകിയ ആക്രമണത്തിൽ ഇറാന്റെ സൈനിക കേന്ദ്രങ്ങളും ആക്രമിച്ചതായി ഇസ്രയേൽ വ്യക്തമാക്കി. അഞ്ച് സ്ഥലങ്ങളിൽ സ്ഫോടനം നടന്നതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇസ്രയേൽ ആക്രമണത്തിൽ ഇറാനിയൻ റെവല്യൂഷ്ണറി ഗാർഡിന്റെ മുതിർന്ന കമാൻഡർമാർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് ഉണ്ട്.
ഇറാനെതിരായ ഇസ്രായേൽ ആക്രമണത്തെത്തുടർന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സ് രാജ്യവ്യാപകമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇറാന്റെ പ്രത്യാക്രമണം പ്രതീക്ഷിക്കുന്നതായി കാറ്റ്‌സ് മുന്നറിയിപ്പ് നൽകി. രാജ്യത്തിന്റെ മുഴുവൻ ആഭ്യന്തര മേഖലയിലും അടിയന്തരാവസ്ഥ ഏർപ്പെടുത്തുന്നതിനുള്ള പ്രത്യേക ഉത്തരവിൽ അദ്ദേഹം ഒപ്പുവച്ചു. ഇസ്രയേലുമായുള്ള സംഘർഷം വർദ്ധിച്ചതിനെത്തുടർന്ന് രാജ്യത്തിന്റെ വ്യോമ പ്രതിരോധ സംവിധാനം പൂർണ്ണ ജാഗ്രതയിലാണെന്ന് ഇറാന്റെ സ്റ്റേറ്റ് ടെലിവിഷൻ റിപ്പോർട്ട് ചെയ്തു.