ഐസിസിയുടെ മാർച്ച് മാസത്തെ മികച്ച പുരുഷതാരത്തിനുള്ള പുരസ്കാരം സഞ്ജു സാംസണ്. ലോകകപ്പിലെ മിന്നും പ്രകടനമാണ് സഞ്ജുവിനെ പുരസ്കാരനേട്ടത്തിന് അർഹനാക്കിയത്. ഇന്ത്യയുടെ തന്നെ ജസ്പ്രീത് ബുംറ, ദക്ഷിണാഫ്രിക്കയുടെ കോണർ എന്നിവരെ പിന്തള്ളിയാണ് പുരസ്കാര നേട്ടം. ഇത് ആദ്യമായാണ് സഞ്ജു ഐസിസിയുടെ പ്ലെയർ ഓഫ് ദ് മൺത് പുരസ്കാരം നേടുന്നത്.
ലോകകപ്പിലെ നിർണായകമായ സൂപ്പർ എട്ടിൽ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച സാംസൺ, വെസ്റ്റ് ഇൻഡീസിനെ പരാജയപ്പെടുത്തി 50 പന്തിൽ നിന്ന് 97* റൺസ് നേടിയിരുന്നു. സെമിഫൈനലിലും ഫൈനലിലും സഞ്ജു മിന്നും പ്രകടനം പുറത്തെടുത്തു. സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരെ 42 പന്തിൽ നിന്ന് 89 റൺസ് നേടിയ സാംസൺ, ഫൈനലിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 46 പന്തിൽ നിന്ന് 89 റൺസ് നേടിയാണ് ഇന്ത്യയെ കിരീടം ഉയർത്താൻ സഹായിച്ചത്.
“ഐസിസി പ്ലെയർ ഓഫ് ദി മന്ത് അവാർഡ് നേടുന്നത് അവിശ്വസനീയമായ ഒരു അനുഭവമാണ്, പ്രത്യേകിച്ചും എന്റെ ക്രിക്കറ്റ് യാത്രയിലെ ഏറ്റവും മറക്കാനാവാത്ത ഘട്ടത്തിലാണ് ഇത് സംഭവിക്കുന്നത്. ടി20 ലോകകപ്പിൽ ഇന്ത്യയുടെ വിജയത്തിൽ പങ്കുചേരുക എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു” സഞ്ജു സാംസൺ പറഞ്ഞു.
