മുഖ്യമന്ത്രി ചർച്ചയുമായി ബന്ധപ്പെട്ട പരാമർശത്തിൽ സുകുമാരൻ നായരെ പിന്തുണച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ. സുകുമാരൻ നായർ പറഞ്ഞതിലെല്ലാം അർത്ഥങ്ങളുണ്ട്, അനവസരത്തിൽ കാര്യങ്ങൾ പറയുന്ന ആളല്ല സുകുമാരൻ നായരെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.
തെറ്റായ സമീപനം സ്വീകരിക്കുന്നയാളല്ല അദ്ദേഹം അങ്ങനെയൊരു തീരുമാനമെടുത്തിട്ടുണ്ടെങ്കിൽ അതിന് വ്യക്തമായ കാരണങ്ങളുണ്ടാകുമെന്നും തിരുവഞ്ചൂർ കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ ഹൈക്കമാൻഡ് തീരുമാനം എന്തായാലും അംഗീകരിക്കും. തീരുമാനം അംഗീകരിക്കേണ്ടത് പാർട്ടി പ്രവർത്തകരുടെ കടമ നടപടിക്രമങ്ങൾ എല്ലാം പൂർത്തിയായെന്നും തിരുവഞ്ചൂർ പറഞ്ഞു.
കേരളത്തിന്‍റെ അടുത്ത മുഖ്യമന്ത്രി ആരാവണമെന്ന ചര്‍ച്ച കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യമാണെന്നും വിഷയത്തില്‍ ഘടകകക്ഷികള്‍ എന്തിനു ഇടപെട്ടുവെന്നും ചോദിച്ച് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ രംഗത്ത് വന്നിരുന്നു.
മുഖ്യമന്ത്രി ചര്‍ച്ച സംബന്ധിച്ച് ഘടകകക്ഷികളാണ് കുഴപ്പമുണ്ടാക്കിയത്. വിഷയത്തില്‍ അഭിപ്രായം പറയാന്‍ മുസ്ലിം ലീഗ് അടക്കമുള്ളവര്‍ക്ക് എന്താണ് കാര്യം. മുഖ്യമന്ത്രിയായി ആരു വന്നാലും സ്വീകരിക്കാന്‍ ഘടകക്ഷികള്‍ തയ്യാറാകണം. ചര്‍ച്ചയില്‍ തീരുമാനം വഴിമുട്ടിയത് ഘടകകക്ഷികളുടെ സമ്മര്‍ദ്ദം മൂലമാണ്. വിഷയത്തില്‍ ഇടപെട്ട എല്ലാ ഘടകകക്ഷികളും പ്രശ്‌നം വഷളാക്കിയെന്നും സുകുമാരന്‍ നായര്‍ കുറ്റപ്പെടുത്തി.
