കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ കോൺഗ്രസ് ഹൈക്കമാൻഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ദിവസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കും ഡൽഹി കേന്ദ്രീകരിച്ചു നടന്ന ചർച്ചകൾക്കും ശേഷമാണ് എ.ഐ.സി.സി നിർണായക പ്രഖ്യാപനം നടത്തിയത്. വിജയവാർത്ത പുറത്തുവന്നതിന് പിന്നാലെ വി.ഡി. സതീശനെ സ്വാഗതം ചെയ്ത് മുസ്ലീം ലീഗ് നേതൃത്വം രംഗത്തെത്തി.
ജനങ്ങളുടെ ആഗ്രഹം പൂർത്തീകരിക്കപ്പെട്ടുവെന്നും കേരളത്തിന്റെ ഉയിർത്തെഴുന്നേൽപ്പിന്റെ കാലമാണ് വരാനിരിക്കുന്നതെന്നും മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ജനമിടിപ്പിനൊപ്പം ചേരാനും ദുർഭരണമുണ്ടാക്കിയ വിള്ളലുകൾ തീർക്കാനും സദ്ഭരണത്തിന് സാധിക്കട്ടെ അദ്ദേഹം കുറിച്ചു.
അന്തിമ തീരുമാനത്തിന് തൊട്ടുമുമ്പ് എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ മുസ്ലീം ലീഗ് നേതൃത്വവുമായി വീണ്ടും സംസാരിച്ചിരുന്നു. വി.ഡി. സതീശനെ പിന്തുണയ്ക്കുന്ന നിലപാടിൽ മാറ്റമില്ലെന്ന് സാദിഖലി തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും ഖർഗെയെ അറിയിച്ചിരുന്നു. ഡൽഹിയിൽ എ.ഐ.സി.സി നിരീക്ഷകരായ മുകുൾ വാസ്നിക്, അജയ് മാക്കൻ, ദീപാ ദാസ് മുൻഷി എന്നിവരാണ് വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രിയുടെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് നേടിയ ഉജ്ജ്വല വിജയത്തിന് പിന്നാലെ ഉയർന്ന നേതൃതർക്കങ്ങൾക്കാണ് ഇതോടെ വിരാമമായത്.
