കോഴിക്കോട്: സംസ്ഥാനത്തെ നിപ പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരണവുമായി ആരോഗ്യ മന്ത്രി കെ. മുരളീധരൻ. വൈറസ് ബാധിച്ച വ്യക്തിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നും നിലവിൽ വെന്റിലേറ്ററിലാണെന്നും മന്ത്രി പറഞ്ഞു.

ചികിത്സയുടെ ഭാഗമായി പത്താം തീയതി രാത്രി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത് മുതൽ രോഗിക്ക് റിബാവറിൻ മരുന്ന് നൽകുന്നുണ്ട്. ഇതിനുപുറമെ, ജൂൺ 12-ന് മോണോക്ലോണൽ ആന്റിബോഡിയുടെ ആദ്യ ഡോസും നൽകി. ഇന്ത്യയിൽ സ്റ്റോക്ക് ഇല്ലാതിരുന്ന റെംഡെസിവിർ മരുന്ന് ആരോഗ്യവകുപ്പ് അഡീഷണൽ സെക്രട്ടറി രേണുവിന്റെ ഇടപെടലിലൂടെ ബഹ്‌റൈനിൽനിന്ന് കണ്ണൂരിലെത്തിച്ചു. ഇതിൻ്റെ ആദ്യ ഡോസ് ഞായറാഴ്ച രോഗിക്ക് നൽകിയിട്ടുണ്ട്.

നിലവിൽ പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സമ്പർക്കപ്പട്ടികയിലുള്ള രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച 11 പേരുടെ പരിശോധനാഫലം നെഗറ്റീവാണ്. ഇതുവരെ ആകെ 30 പരിശോധനകൾ നടത്തിയതിൽ രോഗിയുടേതൊഴികെ ബാക്കി 29 എണ്ണവും നെഗറ്റീവാണ്. നിലവിൽ 100 പേരാണ് സമ്പർക്കപ്പട്ടികയിലുള്ളത്. ഇതിൽ നാല് പേർ ഹൈ റിസ്ക് വിഭാഗത്തിലും 82 പേർ ലോ റിസ്ക് വിഭാഗത്തിലുമാണ്. സമ്പർക്കപ്പട്ടികയിൽ 44 ആരോഗ്യപ്രവർത്തകരും ഉൾപ്പെടുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു.

രോഗബാധ റിപ്പോർട്ട് ചെയ്ത രാമനാട്ടുകര മുൻസിപ്പാലിറ്റിയിലെ അഞ്ചാം ഡിവിഷനിൽ 320 വീടുകളിലായി 1047 പേരെ സർവേ നടത്തിയതിൽ ആർക്കും നിലവിൽ നിപ ലക്ഷണങ്ങളില്ലെന്ന് കണ്ടെത്തി.

Leave a Reply

Your email address will not be published. Required fields are marked *