രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ മലയാളിയാകാനൊരുങ്ങി യുഎസ് സ്പേസ് ഫോഴ്സ് കേണൽ ഡോ. അനിൽ മേനോൻ. ഇന്ന് രാത്രി ഇന്ത്യൻ സമയം 8.17ന് യാത്ര ആരംഭിക്കും. കസാഖ്സ്ഥാനിലെ ബൈക്കനൂർ കോസ്മോഡ്രോമിൽ നിന്ന് റോസ്കോസ്മോസ് സോയൂസ് എംഎസ് 29 ദൗത്യത്തിന്റെ ഭാഗമായാണ് യാത്ര. സോയൂസ് 2.1 എ റോക്കറ്റിലാണ് പേടകത്തെ വിക്ഷേപിക്കുന്നത്.
റഷ്യക്കാരായ പ്യോത്തർ ഡുബ്രോവ്, അന്ന കിക്കിന എന്നിവരും അനിലിന്റെ സഹയാത്രികരാണ്. പേടകം രാത്രി 11.30 ഓടെ രാജ്യാന്തര ബഹിരാകാശ നിലയത്തിന്റെ സെനിത്ത് കവാടവുമായി ബന്ധിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ.

ഇന്ത്യൻ – അമേരിക്കൻ ഫിസിഷ്യനും എൻജിനീയറും സൈനിക ഉദ്യോഗസ്ഥനുമായ അനിൽ മേനോൻ ഏകദേശം 8 മാസത്തോളം ബഹിരാകാശത്ത് കഴിയും. മലയാളിയായ അനിൽ മേനോൻ ജനിച്ചതും വളർന്നതും അമേരിക്കയിലാണ്. പാലക്കാട് ഒറ്റപ്പാലം സ്വദേശിയാണ് അനിലിന്റെ പിതാവ് ശങ്കരൻ മേനോൻ. ഹാർവാഡിൽ നിന്ന് ന്യൂറോബയോളജിയിൽ ബിരുദം നേടിയ അദ്ദേഹം സ്റ്റാൻഫഡ് സർവകലാശാലയിൽ നിന്ന് മെഡിക്കൽ ബിരുദവും മെക്കാനിക്കൽ എൻജിനിയറിങ്ങിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. സ്പേസ് എക്സിന്റെ ആദ്യത്തെ ഫ്ലൈറ്റ് സർജനും മെഡിക്കൽ ഡയറക്ടറുമായിരുന്നു.
