സോളാർ കേസിലെ പരാതിക്കാരിയുടെ അഭിഭാഷകനായിരുന്ന ഫെനി ബാലകൃഷ്‌ണൻ ഉന്നയിച്ച ആരോപണങ്ങൾ തള്ളി എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ. സോളര്‍ പീഡനക്കേസിലെ പരാതിക്കാരിയുടെ അഭിഭാഷകനായിരുന്ന ഫെനി ബാലകൃഷ്ണനെ നേരിട്ട് കണ്ടിട്ടില്ലെന്നും കൊല്ലം ഗസ്റ്റ് ഹൗസിൽ താമസിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരത്തിലുള്ള ആളുകളുടെ പിന്നാലെ നടക്കലല്ല എന്റെ പണി. ഇപ്പോഴത്തെ ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയാണ്. ഫെനിയുമായി നേരിട്ട് ബന്ധമോ പരിചയമോ ഇല്ല. കൊല്ലം ഗസ്റ്റ് ഹൗസിൽ ഇന്നുവരെ മുറി എടുക്കുകയോ താമസിക്കുകയോ ചെയ്തിട്ടില്ല. പുറത്തുവന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും പിന്നിൽ ആരോ ഉണ്ടെന്നും അദ്ദേഹം ഡൽഹിയിൽ വെച്ച് മാധ്യമങ്ങളോട് പറഞ്ഞു.
കോൺഗ്രസിനകത്ത് രണ്ട് ചേരികളുണ്ടെന്നും അതിന്റെ മത്സരമായിട്ടാണ് മൺമറഞ്ഞ നേതാവിനെ നിയമസഭയിൽ ചർച്ച ചെയ്ത് കീറിമുറിച്ച് പരിശോധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇ.പി. ജയരാജനെ കാണാൻ ഹരിപ്പാട് നിന്നും കാറിൽ തന്നെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്ന് ഫെനി ബാലകൃഷ്ണൻ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ആദ്യം കൊല്ലത്തെ ഒരു ഗസ്റ്റ്ഹൗസിലെ ജയരാജന്റെ മുറിയിലേക്കാണ് കൊണ്ടുപോയത്. തുടർന്ന് കാറിൽ കറങ്ങിനടന്നു. ലൈംഗികാരോപണപരാതികൾ സജീവമായി നിലനിർത്തണമെന്നും പരാതിക്കാരിയുമായി സംസാരിക്കണമെന്നും ആവശ്യപ്പെട്ടു എന്നായിരുന്നു ഇ.പിയ്ക്കെതിരേ ഫെനി ഉന്നയിച്ച ആരോപണം.
വലിയ രീതിയിലുള്ള വൈരുദ്ധ്യങ്ങളാണ് പുറത്ത് വരാന്‍ പോകുന്നത്. അതുകൊണ്ടാണ് അന്വേഷണം വേണ്ടെന്ന് യുഡിഎഫ് പറഞ്ഞതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും പറഞ്ഞു. അന്വേഷണം ആവശ്യപ്പെട്ടാല്‍ നടത്താമെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്.
