പാലക്കാട് നെന്മാറയില്‍ യുവാവ് പ്രണയിനിയെ പത്ത് വര്‍ഷം ഒരു മുറിയില്‍ രഹസ്യമായി പാര്‍പ്പിച്ച സംഭവത്തില്‍ ദുരൂഹത ഇല്ലെന്ന് പോലീസ് റിപ്പോര്‍ട്ട്. വനിതാ കമ്മീഷന് റിപ്പോര്‍ട്ട് കൈമാറി. സംഭവത്തില്‍ സാഹചര്യതെളിവുകളും മൊഴികളും പരിശോധിച്ച ശേഷം സജിതയും റഹ്മാനും പറഞ്ഞത് ഒരേ തരത്തിലുള്ള മൊഴികളാണെന്ന് വ്യക്തമായെന്നും നെന്മാറ സി.ഐ. തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് വനിതാ കമ്മീഷന് സമര്‍പ്പിച്ചു.സംഭവത്തില്‍ ദുരൂഹതയുണ്ടോ എന്നും മനുഷ്യാവകാശ ലംഘനം നടന്നിട്ടുണ്ടോ എന്ന് അറിയുന്നതിനും വിശദമായി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ വനിതാ കമ്മീഷന്‍ പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് പൊലീസ് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.മുറിയില്‍ കഴിഞ്ഞതിന്റെ വിശദാംശങ്ങള്‍ സജിത പോലീസിനോട് പറഞ്ഞിട്ടുണ്ട്. സാഹചര്യം പോലീസിന് വ്യക്തമായി. അവിശ്വസിക്കേണ്ട കാര്യമില്ലെന്നും മറ്റ് സ്ഥലത്ത് താമസിച്ചതിന്റെ തെളിവുകളില്ലെന്നുമാണ് പോലീസ് പറയുന്നത്. എന്നാല്‍ സജിത റഹ്മാന്റെ മുറിയില്‍ ഇത്രയുംകാലം താമസിക്കാനിടയില്ലെന്നാണ് റഹ്മാന്റെ മാതാപിതാക്കള്‍ പറയുന്നത്.

സംഭവത്തില്‍ വനിതാ കമ്മീഷന്‍ ഇന്ന് തെളിവെടുപ്പ് നടത്തും. വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍, അംഗം ഷിജി ശിവജി എന്നിവരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ്.

കമ്മീഷന്‍ ആദ്യം സജിതയെയും റഹ്മാനെയും കാണും. ഇതിന് ശേഷമായിരിക്കും മാതാപിതാക്കളെയും സന്ദര്‍ശിക്കുക.

റഹ്മാന്റെയും സജിതയുടെയും മൊഴികള്‍ നേരത്തെ തന്നെ പൊലീസ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ സംഭവത്തില്‍ ദുരൂഹത നീക്കാനായിരുന്നു വനിതാ കമ്മീഷന്‍ ഇടപെടല്‍.

Leave a Reply

Your email address will not be published. Required fields are marked *