പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം വിവാദമായ പശ്ചാത്തലത്തില്‍ ഒരുമിച്ച് മാധ്യമങ്ങളെ കണ്ട് കോട്ടയം താഴത്തങ്ങാടി പള്ളി ഇമാമും സി.എസ്.ഐ സഭാ ബിഷപ്പും.
പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പരാമർശത്തിന്‍റെ പശ്ചാത്തലത്തിൽ വിവാദം ഉയർന്ന സാഹചര്യത്തിലാണ് മതസൗഹാര്‍ദ്ദം ഉയർത്തിപ്പിടിക്കുക ലക്ഷ്യമിട്ട് ഇരുവരും ചേർന്ന് പത്രസമ്മേളനം നടത്തിയത്. സൗഹാര്‍ദ്ദത്തിൽ ഉലച്ചിൽ ഉണ്ടാക്കരുതെന്നും കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ പലരുമുണ്ടാകുമെന്നും സംയുക്ത വാർത്താസമ്മേളനത്തിൽ മതനേതാക്കൾ പറഞ്ഞു. കോട്ടയം സി എസ് ഐ മധ്യകേരള മഹായിടവക ബിഷപ്പ് ഹൗസിലായിരുന്നു സംയുക്ത വാർത്താ സമ്മേളനം.
എല്ലാ തെറ്റായ പ്രവണതകളെയും എതിര്‍ക്കേണ്ടതാണ്. ലഹരി, ട്രാഫിക്ക് എന്നുള്ളതെല്ലാം ക്രിസ്ത്യാനി ചെയ്താലും മുസ്ലിം ചെയ്താലുമെല്ലാം എതിര്‍ക്കപ്പെടണം. സമൂഹമാകരുത് അത് ശിക്ഷിക്കപ്പെടുന്നതെന്ന് സി.എസ്.ഐ സഭാ ബിഷപ്പ് പറഞ്ഞു.
”ഞങ്ങള്‍ താമസിക്കുന്ന ഇടം മുസ്ലിങ്ങളും ഹിന്ദുക്കളും ക്രിസ്ത്യാനികളുമെല്ലാമുള്ളിടമാണ്. അതിന് ഉലച്ചില്‍ തട്ടരുത് എന്നുള്ളതാണ് ഞങ്ങളുടെ ലക്ഷ്യം. കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്ന ആളുകള്‍ എല്ലാ സമുദായത്തിലുമുണ്ടാകും. അവരുടെ തെറ്റായ ആഹ്വാനങ്ങളില്‍ ആരും വീണു പോകരുത്,” സി.എസ്.ഐ സഭാ ബിഷപ്പ് കോട്ടയത്ത് പറഞ്ഞു.
കേരളത്തിന് പോര്‍വിളിയും സംഘര്‍ഷങ്ങളുമല്ല വേണ്ടത്. സ്‌നേഹവും പരസ്പരം പങ്കുവെക്കലുമുള്ള പാരമ്പര്യമുള്ളവരാണ് നമ്മള്‍ എല്ലാവരും.
എതെങ്കിലും തരത്തിലുള്ള പ്രത്യേക സംഭവം ഉണ്ടാകുമ്പോള്‍ തകര്‍ന്നു പോകുന്നുവെങ്കില്‍ നാമോരുരുത്തരും നമ്മിലേക്ക് തന്നെ വിരല്‍ചൂണ്ടി ഒരു വലിയ പുനഃപരിശോധന നടത്തേണ്ടതുണ്ടെന്നും കോട്ടയം, താഴത്തങ്ങാടി ഇമാം പറഞ്ഞു.