പാറശ്ശാല സ്വദേശി ഷാരോണിനെ കാമുകി ഗ്രീഷ്‌മ കഷായത്തിൽ വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസിൽ വിചാരണ ഇന്ന് മുതൽ നെയ്യാറ്റിൻകര അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതിയില്‍ നടക്കും. 131 സാക്ഷികളെയാണ് കോടതി തെളിവ് വിചാരണ ചെയ്യുന്നത്.
പാറശ്ശാല സമുദായപ്പറ്റ് ജെ.പി. ഭവനില്‍ ജയരാജിന്റെ മകന്‍ ഷാരോണ്‍രാജി(23)നെ തമിഴ്നാട്ടിലെ ദേവിയോട് രാമവര്‍മന്‍ചിറ പൂമ്പള്ളിക്കോണം ശ്രീനിലയത്തില്‍ ഗ്രീഷ്മ(22), ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മല്‍കുമാര്‍ എന്നിവരുടെ സഹായത്തോടെ കൊലപ്പെടുത്തിയെന്നാണ് കേസ്. 2022 ഒക്ടോബര്‍ 13-നും 14-നും ഗ്രീഷ്മ, രണ്ടും മൂന്നും പ്രതികളുടെ സഹായത്തോടെ ഷാരോണിന് കഷായത്തില്‍ വിഷം കലര്‍ത്തി കൊടുത്തു. ആശുപത്രിയിലായ ഷാരോണ്‍ 25-ന് മരിച്ചു എന്നാണ് കുറ്റപത്രം. പാറശ്ശാല പോലീസ് രജിസ്റ്റര്‍ചെയ്ത കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.

ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ 142 സാക്ഷികളാണുള്ളത്. ഇതില്‍ 131 പേരുടെ വിചാരണയാണ് 15-ന് ആരംഭിക്കുന്നത്. അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി എ.എം.ബഷീറിനു മുന്നിലാണ് തെളിവ് വിചാരണ നടക്കുന്നത്. കുറ്റകൃത്യം നടന്നത് തമിഴ്നാട്ടിലായതിനാല്‍ വിചാരണ അവിടെ നടത്തണമെന്നാവശ്യപ്പെട്ട് പ്രതികളുടെ അഭിഭാഷകന്‍ ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചിരുന്നു. എന്നാല്‍, വിചാരണ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ തുടരാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചതിനെത്തുടര്‍ന്ന് വൈകിയാണ് കുറ്റപത്രം വായിച്ചുകേള്‍പ്പിച്ചത്.

കുറ്റപത്രപ്രകാരം കൊലപാതകം (302), കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ തട്ടിക്കൊണ്ടുപോകല്‍ (364), വിഷം നല്‍കി കൊലപ്പെടുത്തല്‍ (328), തെളിവ് നശിപ്പിക്കല്‍ (201), കുറ്റം ചെയ്തത് മറച്ചുവെയ്ക്കല്‍ (203) എന്നീ വകുപ്പുകളാണ് പ്രതികളുടെ പേരില്‍ ചുമത്തിയിട്ടുള്ളത്. കുറ്റപത്രം വായിച്ചു കേട്ട പ്രതികള്‍ ഇത് നിഷേധിച്ചു. കേസില്‍ അറസ്റ്റിലായിരുന്ന രണ്ടാം പ്രതി സിന്ധുവും അമ്മാവന്‍ നിര്‍മല്‍കുമാര്‍ നായരും നേരത്തെ ജാമ്യം നേടിയിരുന്നു.

ഒരു വര്‍ഷത്തോളം ജയിലില്‍ കിടന്ന ശേഷമാണ് ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. 2022 ഒക്ടോബര്‍ 13-നും 14-നുമായി രണ്ടും മൂന്നും പ്രതികളുടെ സഹായത്തോടെ ഒന്നാം പ്രതി ഗ്രീഷ്മ കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കിയാണ് ആണ്‍സുഹൃത്തായ ഷാരോണിനെ കൊലപ്പെടുത്തിയത് എന്നാണ് കുറ്റപത്രം.

Leave a Reply

Your email address will not be published. Required fields are marked *