തിരുവനന്തപുരം: എഡിജിപി എം. ആര്‍ അജിത് കുമാറിന് സര്‍ക്കാറിന്റെയും ക്ലീന്‍ചിറ്റ്. കുറ്റവിമുക്തനാക്കിയ വിജിലന്‍സ് റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ അംഗീകരിച്ചു. അജിത്കുമാര്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടില്ലെന്നായിരിന്നു വിജിലന്‍സ് ഡയറക്ടറുടെ കണ്ടെത്തല്‍. മുന്‍ എംഎല്‍എ പി.വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളിലായിരുന്നു വിജിലന്‍സ് അന്വേഷണം.

വീട് നിര്‍മാണം,ഫ്ളാറ്റ് വാങ്ങല്‍,സ്വര്‍ണക്കടത്ത് എന്നിവയില്‍ അജിത് കുമാര്‍ അഴിമതി നടത്തിയിട്ടില്ലെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, ഉന്നത പൊലീസ് ഉദ്യോഗസ്ഥനായ പി. വിജയന്‍ ഐ.പിഎസിന് സ്വര്‍ണ്ണക്കടത്തില്‍ പങ്കുണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവിക്ക് മുന്നില്‍ എം.ആര്‍ അജിത്കുമാര്‍ മൊഴി നല്‍കിയിരുന്നു. ഇത് തെറ്റാണെന്നും വ്യാജ മൊഴി നല്‍കിയതിന് എതിരെ ക്രിമിനല്‍ , സിവില്‍ നിയമ പ്രകാരം കേസ് എടുക്കണമെന്ന് ഡി ജിപി സര്‍ക്കാറിനോട് ശിപാര്‍ശ ചെയ്തിരുന്നു. റിപ്പോര്‍ട്ട് നല്‍കി ഒരു മാസമായിട്ടും ആഭ്യന്തര വകുപ്പ് ഒരു നടപടിയും സ്വീകരിച്ചില്ല .

നിലവിലെ ഇന്റലിജന്‍സ് മേധാവിയായ പി വിജയന് പോലും നീതി ലഭിക്കാതിരുന്നത് സേനക്കിടയില്‍ തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്ന അഭിപ്രായമുള്ള ഉദ്യോഗസ്ഥരുണ്ട്. മറ്റ് വിഷയങ്ങളില്‍ എം.ആര്‍ അജിത് കുമാറിനെ സംരക്ഷിച്ച അതെരീതി ഈ കാര്യത്തില്‍ ഉണ്ടാവരുതെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു. എം ആര്‍ അജിത് കുമാറിന് എതിരെ ക്രിമിനല്‍ കേസ് എടുത്താല്‍ അദ്ദേഹത്തെ സംസ്ഥാന പൊലീസ് മേധാവിയാക്കുന്നതിന് ഉള്‍പ്പടെ തടസം വരും . ഇതിനലാണ് മുഖ്യമന്ത്രി എം. ആര്‍ അജിത് കുമാറിനെ സംരക്ഷിക്കുന്നത് എന്ന വിമര്‍ശനം ഉയരുന്നതിനിടെയാണ് ഇപ്പോള്‍ സര്‍ക്കാറും ക്ലീന്‍ചിറ്റ് നല്‍കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *