ഹമാസ് വെടിനിർത്തൽ ലംഘിച്ചാൽ വീണ്ടും യുദ്ധമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വെടിനിർത്തൽ കരാർ ഹമാസ് ലംഘിച്ചാൽ സൈനിക നടപടി പുനരാരംഭിക്കാൻ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്ന് ഡോണൾഡ് ട്രംപ് പറഞ്ഞു. ഹമാസ് നിരായുധീകരിച്ചില്ലെങ്കിൽ എന്തു സംഭവിക്കുമെന്ന ചോദ്യത്തിന് താൻ ഒരു വാക്ക് പറഞ്ഞാൽ ഇസ്രയേൽ സൈന്യത്തിന് തെരുവുകളിലേക്ക് ഇറങ്ങാമെന്നും ട്രംപ്.

മരണപ്പെട്ട ഇസ്രയേലി ബന്ദികളുടെ മൃതദേഹം 72 മണിക്കൂറിനുള്ളിൽ കൈമാറണമെന്ന വ്യവസ്ഥ ഹമാസ് ലംഘിച്ചിരുന്നു. 28 മരണപ്പെട്ട ബന്ദികളുടെ ശരീരം കൈമാറാമെന്നായിരുന്നു വ്യവസ്ഥയെങ്കിൽ ഇതുവരെ ഒമ്പതു മൃതദേഹം മാത്രമേ കൈമാറിയിട്ടുള്ളു. അതേസമയം ​ഗസ്സയിൽ കഴിഞ്ഞ ദിവസം വിമതവിഭാഗത്തിൽപ്പെട്ട ഏഴു പേരെ ഹമാസ് പരസ്യമായി വെടിവച്ചുകൊല്ലുകയും ചെയ്തിരുന്നു.

കൊല്ലപ്പെട്ട ബന്ദികളുടെ മൃതദേഹങ്ങൾ വിട്ടു നൽകുന്നതിൽ ഹമാസ് കാലതാമസം വരുത്തുന്നു എന്ന് കാണിച്ച് മനുഷ്യാവകാശ സഹായവുമായി എത്തുന്ന ട്രക്കുകൾ ഗസയിലേക്ക് കടത്തിവിടുന്നത് നിയന്ത്രിക്കും എന്ന് ഇസ്രയേൽ അറിയിച്ചിരുന്നു. ഹമാസ് സ്വയം പൂർണമായും നിരായുധീകരിക്കാൻ തയ്യാറായില്ലെങ്കിൽ വലിയ തിരിച്ചടി നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും രംഗത്തെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *