കൊല്ലം: വന്ദനാ കൊലക്കേസിൽ പ്രതി സന്ദീപിൻ്റെ മാനസികനില ഇന്ന് വീണ്ടും പരിശോധിക്കും. ഇതിനായി കസ്റ്റഡിയിലുള്ള പ്രതിയെ തിരുവനന്തപുരത്ത് മെഡിക്കൽ ബോർഡിന് മുന്നിൽ ഹാജരാക്കും. മെഡിക്കൽ കോളജ് സൂപ്രണ്ടാണ് ബോർഡിനെ നയിക്കുന്നത്. പ്രതിഭാഗത്തിൻ്റെ ആവശ്യം പരിഗണിച്ചാണ് ഈ നീക്കം

ഡോക്ടർ വന്ദനാ ദാസിനെ കൊലപ്പെടുത്തിയ പ്രതി സന്ദീപിന് കാര്യമായ മാനസികാരോഗ്യപ്രശ്നമില്ലെന്ന് പൂജപ്പുര സെൻട്രൽ ജയിലിലെ പതിവു പരിശോധനയിൽ പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിലെ ഡോക്ടർ നേരത്തെ കണ്ടെത്തിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം കോടതിയിൽ പ്രതിയെ ഹാജരാക്കിയപ്പോൾ സന്ദീപിന് കടുത്ത മാനസിക സംഘർഷം ഉണ്ടെന്നും, ഇത് വീണ്ടും പരിശോധിച്ച് ഉറപ്പ് വരുത്തണമെന്നും പ്രതിഭാഗം അഭിഭാഷകൻ കോടതിയോട് ആവശ്യപ്പെട്ടിരുന്ന. ഈ സാഹചര്യത്തിലാണ് വീണ്ടും മാനസിക പരിശോധിക്കുന്നത്.

കൗൺസിലിങ്ങിനും പ്രതിയെ വീണ്ടും വിധേയമാക്കും. അതേ സമയം ക്രൈംബ്രാഞ്ച് സംഘം സന്ദീപിനെ ചോദ്യംചെയ്യാൻ ആരംഭിച്ചിട്ടുണ്ട്. കുത്താൻ ഉപയോഗിച്ച കത്രിക എങ്ങനെ, എപ്പോഴാണ് കൈക്കലാക്കിയത് എന്നതാണ് അറിയേണ്ട പ്രധാന കാര്യങ്ങളിലൊന്ന്. സന്ദീപിന്റെ കാലിൽ മുറിവ് എങ്ങനെയുണ്ടായെന്നും അറിയാനുണ്ട്. കാലിന് പ്രാഥമിക ചികിത്സ നൽകിയിട്ടുണ്ട്. പുനലൂർ താലൂക്ക് ആശുപത്രിയിൽ വച്ചാണ് ഇത് പൂർത്തീകരിച്ചത്. കാലിന് പ്ലാസ്റ്റർ ഇടേണ്ടിവരുന്ന സാഹചര്യം ഉണ്ടായാൽ സംഭവം നടന്ന കൊട്ടാരക്കര താലൂക്കാശുപത്രിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തുന്നതു വൈകും.

Leave a Reply

Your email address will not be published. Required fields are marked *