
ഹരിയാനയിൽ കാണാതായ മോഡലിനെ കനാലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. സംഭവത്തില്‍ യുവതിയുടെ കാമുകനെ ഹരിയാന പോലീസിന്റെ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി(സിഐഎ) അറസ്റ്റ് ചെയ്തു. ഇസ്രാന സ്വദേശിയായ സുനിലിനെയാണ് പോലീസ് പിടികൂടിയത്.
ഹരിയാനയിലെ മോഡലും സംഗീത ആല്‍ബങ്ങളിലെ താരവുമായ ശീതളാണ് കൊല്ലപ്പെട്ടത്. ജൂണ്‍ 14-ാം തീയതി മുതല്‍ കാണാതായ ശീതളിനെ തിങ്കളാഴ്ചയാണ് സോണിപാതിന് സമീപത്തെ കനാലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ശീതള്‍ സഞ്ചരിച്ച കാറും കനാലിലേക്ക് മറിഞ്ഞനിലയിലായിരുന്നു. എന്നാല്‍, യുവതിയുടെ കഴുത്തില്‍ ചില മുറിവുകള്‍ കണ്ടെത്തിയത് സംശയത്തിനിടയാക്കി. പ്രാഥമിക പരിശോധനയില്‍ കുത്തേറ്റാണ് മരണം സംഭവിച്ചതെന്നും വ്യക്തമായി. തുടര്‍ന്ന് പോലീസ് അന്വേഷണത്തില്‍ യുവതിയുടെ കാമുകനെ പിടികൂടുകയും ഇയാള്‍ കുറ്റംസമ്മതിക്കുകയുമായിരുന്നു.
പ്രതിയായ സുനില്‍ വിവാഹിതനാണ്. ശീതളും സുനിലും അടുപ്പത്തിലായിരുന്നെങ്കിലും ഇയാള്‍ വിവാഹിതനാണെന്നവിവരം യുവതി നേരത്തേ അറിഞ്ഞിരുന്നില്ല. അടുത്തിടെയാണ് സുനില്‍ വിവാഹിതനാണെന്ന കാര്യം യുവതി അറിഞ്ഞത്. ഇതോടെ ഇരുവരും തമ്മില്‍ തര്‍ക്കങ്ങളുണ്ടായെന്നും ഇതാണ് കൊലപാതകത്തിന് കാരണമായതെന്നും പോലീസ് പറഞ്ഞു.
ജൂണ്‍ 14-ന് ഷൂട്ടിങ്ങിനായി പോയ ശീതള്‍ പിന്നീട് തിരിച്ചെത്തിയില്ലെന്ന് പറഞ്ഞ് ബന്ധുവായ യുവതിയാണ് പോലീസില്‍ പരാതി നല്‍കിയിരുന്നത്. പോലീസിന്റെ അന്വേഷണത്തില്‍ ശീതള്‍ പ്രതിയായ സുനിലിനൊപ്പമാണ് കാറില്‍ പോയതെന്ന് വ്യക്തമായി. ഇതിനിടെയാണ് തിങ്കളാഴ്ച ശീതളിന്റെ കാര്‍ കനാലില്‍ മറിഞ്ഞനിലയില്‍ കണ്ടെത്തിയത്.
യുവതിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം പ്രതി കാര്‍ കനാലിലേക്ക് തള്ളിയിട്ടെന്നാണ് പോലീസ് പറയുന്നത്. സംഭവം അപകടമരണമായി ചിത്രീകരിക്കാനായിരുന്നു ഇയാളുടെ ശ്രമമെന്നും പോലീസ് പറഞ്ഞു.
