
ഇസ്രയേലിന് മുന്നറിയിപ്പുമായി തുർക്കി. ഇറാനെ ആക്രമിച്ചാൽ ദുഃഖിക്കേണ്ടി വരുമെന്നും ഇസ്രയേലിന്റെ നിലനിൽപ്പ് തന്നെ ഇല്ലാതാകുമെന്നും മുന്നറിയിപ്പ് നൽകി. അതെ സമയം, ഇറാൻ ഇസ്രയേൽ യുദ്ധം
അഞ്ചാം ദിവസവും രൂക്ഷമായി തുടരുകയാണ്.
ഇറാന്റെ തലസ്ഥാന നഗരമായ ടെഹ്റാനിൽ വ്യാപക ആക്രമണമാണ് ഇസ്രയേൽ ഇന്നലെ നടത്തിയത്. ഇറാനിൽ സൈനിക കേന്ദ്രങ്ങളും റിഫൈനറികളും ടെലിവിഷൻ ചാനലും ഇസ്രയേൽ ആക്രമിച്ചു.ഇസ്രയേലിന്റെ അയേൺ ഡോമുകളെ ഭേദിച്ച് ഇറാന്റെ ബാലിസ്റ്റിക്ക് മിസൈലുകൾ നാശം വിതച്ചു. അമേരിക്കയുടെ രണ്ടാമത്തെ വിമാനവാഹിനി യുദ്ധക്കപ്പൽ ‘നിമിറ്റ്സ്’ ഇറാന് സമീപത്തേക്ക് എത്തുന്നു. ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖമനയിയെ വധിച്ചാൽ സംഘർഷം അവസാനിക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞിരുന്നു.
ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ നിന്ന് ജനങ്ങൾ അടിയന്തരമായി ഒഴിയണമെന്ന് അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടു.
ആണവക്കരാറിൽ ഒപ്പിടാത്ത ഇറാൻ മനുഷ്യജീവന് വിലകൽപ്പിക്കുന്നില്ലെന്നും ട്രംപ് കുറ്റപ്പെടുത്തി. ഇസ്രയേൽ- ഇറാൻ സംഘർഷം അവസാനിപ്പിക്കണമെന്ന ജി7 പ്രസ്താവനയിൽ ട്രംപ് ഒപ്പിട്ടില്ല.