ന്യൂഡല്‍ഹി: നീറ്റ് പുനഃപരീക്ഷയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് ടെലഗ്രാമിന് താൽക്കാലിക വിലക്കേർപ്പെടുത്തിയ നടപടിക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ടെലഗ്രാം. കോൺഗ്രസ് എംപി കാർത്തി ചിദംബരത്തിന്റെ വിമർശനത്തിന് മറുപടിയായാണ് ടെലഗ്രാം ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ പരിഹാസം ചൊരിഞ്ഞത്. മോഷണം നടക്കാൻ സാധ്യതയുണ്ടെന്ന് കരുതി എല്ലാ ഷോപ്പിങ് മാളുകളും അടച്ചിടുകയോ, അമിത വേഗതയിൽ വാഹനമോടിക്കുന്നുണ്ടെന്ന് കരുതി റോഡുകൾ തന്നെ അടച്ചിടുകയോ ചെയ്യുന്നത് പോലെയാണ് ടെലഗ്രാമിന് നിരോധനമേർപ്പെടുത്തിയ നടപടിയെന്നാണ് ടെലഗ്രാം പരിഹസിച്ചത്. ടെലഗ്രാം നിരോധിക്കുന്നത് നീറ്റ് പരീക്ഷാ ചോർച്ച തടയാനുള്ള ‘മാസ്റ്റർ സ്‌ട്രോക്ക്’ ആണോ എന്നായിരുന്നു കാർത്തി ചിദംബരത്തിന്റെ പരിഹാസരൂപേണയുള്ള ചോദ്യം.
വിലക്കിനെതിരെ ടെലഗ്രാം സ്ഥാപകൻ പാവൽ ദുറോവും രംഗത്തെത്തിയിട്ടുണ്ട്. അടിസ്ഥാന പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാതെ ഇത്തരത്തിൽ ദശലക്ഷക്കണക്കിന് സാധാരണ ഉപയോക്താക്കളെ ബാധിക്കുന്ന നടപടി സ്വീകരിക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വിലക്ക് ഏർപ്പെടുത്തിയാലും ചോദ്യപേപ്പർ ചോർച്ച തടയാനാകില്ലെന്നും, സംവിധാനത്തിനുള്ളിലുള്ളവർ മറ്റ് പ്ലാറ്റ്‌ഫോമുകൾ വഴി തട്ടിപ്പുകൾ തുടരുമെന്നും ദുറോവ് എക്‌സിൽ കുറിച്ചു. ഇന്ത്യയിലെ 150 ദശലക്ഷത്തിലധികം വരുന്ന സാധാരണ ഉപയോക്താക്കളെയാണ് ഈ നടപടി ബുദ്ധിമുട്ടിലാക്കുന്നത്.
നീറ്റ് പുനഃപരീക്ഷയ്ക്ക് മുന്നോടിയായി ജൂൺ 22 വരെയാണ് ടെലഗ്രാമിന് ഐടി മന്ത്രാലയം നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. തട്ടിപ്പ് സംഘങ്ങളുടെ ഇടപെടൽ തടയാനാണ് ഈ നടപടിയെന്നാണ് എൻടിഎയുടെ വിശദീകരണം. ടെലഗ്രാമിന്റെ ‘മെസേജ് എഡിറ്റിങ്’ ഫീച്ചർ ഉപയോഗിച്ച് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് തെറ്റായ തെളിവുകൾ സൃഷ്ടിക്കപ്പെടുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് കേന്ദ്രത്തിന്റെ ഈ നീക്കം. ചാനൽ അഡ്മിൻമാർക്ക് പഴയ പോസ്റ്റുകൾ എഡിറ്റ് ചെയ്യാൻ കഴിയുന്നത് ദുരുപയോഗം ചെയ്യുന്നതായി എൻടിഎ ചൂണ്ടിക്കാട്ടുന്നു. ജൂൺ 30 വരെ ടെലഗ്രാമിന്റെ മെസേജ് തിരുത്തുന്ന ഫീച്ചർ ഡിസേബിൾ ചെയ്യാനും കേന്ദ്രം നിർദ്ദേശിച്ചിട്ടുണ്ട്. ജൂൺ 21-നാണ് നീറ്റ് പുനഃപരീക്ഷ നിശ്ചയിച്ചിരിക്കുന്നത്. പരീക്ഷാ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് രാജ്യത്തുടനീളം വലിയ പ്രതിഷേധങ്ങളാണ് ഉയർന്നു വന്നത്. ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യവും പ്രതിപക്ഷം ശക്തമാക്കിയിരുന്നു.
