കേരളത്തിൽ ഓടുന്ന വന്ദേ ഭാരത് എക്സ്പ്രസിന് തിരൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഒരു ഹർജി പരിഗണിച്ചാൽ സമാന ഹർജികൾ വിവിധയിടങ്ങളിൽനിന്ന് എത്തുമെന്ന നിരീക്ഷണത്തോടെയാണ് കോടതി ഹര്‍ജി തള്ളിയത്. സ്റ്റോപ്പ് അനുവദിക്കുക എന്നത് നയപരമായ കാര്യമാണെന്നും ഇതിൽ കോടതിക്ക് ഇടപെടാനാവില്ലെന്നും ബെഞ്ച് വ്യക്തമാക്കി. ഈ ഹർജി പരിഗണിച്ചാൽ രാജ്യത്തെ വിവിധയിടങ്ങളിൽ ഓടുന്ന വന്ദേഭാരത് എക്സ്പ്രസുമായി ബന്ധപ്പെട്ട് സമാനമായ വേറെയും ഹർജികൾ വരും. ട്രെയിൻ ഇപ്പോൾ പോകുന്നതുപോലെ പോകട്ടെയെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

വന്ദേഭാരത് ട്രെയിനിന് തിരൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളിയതിനെതിരെയാണ് ഹർജിക്കാരൻ സുപ്രീം കോടതിയെ സമീപിച്ചത്. ജനസാന്ദ്രതയേറിയ മലപ്പുറം ജില്ലയിലെ പ്രധാന റെയിൽവേ സ്റ്റേഷനായ തിരൂരിൽ സ്റ്റോപ്പ് അനുവദിക്കാത്തതിൽ രാഷ്ട്രീയ കാരണങ്ങളുണ്ടെന്ന് ആരോപിച്ച് തിരൂർ സ്വദേശിയായ പി.ടി. സിജീഷാണ് ഹർജി ഫയൽ ചെയ്തത്. അഭിഭാഷൻ ശ്രീറാം പാറക്കാട്ടു വഴിയാണ് ഹർജി സുപ്രീം കോടതിയിൽ എത്തിയത്.നേരത്തെ, ഹര്‍ജിയില്‍ ഇടപെടാനാകില്ലെന്നു വ്യക്തമാക്കിയാണ് ഹൈക്കോടതി തിരൂരിൽ സ്റ്റോപ്പ് എന്ന ആവശ്യം തള്ളിയത്.

Leave a Reply

Your email address will not be published. Required fields are marked *