ഇന്ന് കര്‍ക്കിടക വാവുബലി. സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളില്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ പുരോഗമിക്കുകയാണ്. കാരന്തൂർ ഹര ഹര മഹാദേവ ക്ഷേത്രത്തിൽ പുലര്‍ച്ചെ മുതല്‍ ബലിതര്‍പ്പണച്ചടങ്ങുകള്‍ തുടങ്ങി. ബലിത്തറപ്പണത്തിനായി എല്ലാ സൗകര്യങ്ങളും ദേവസ്വം ബോര്‍ഡ് സജ്ജമാക്കിയിരിരുന്നു.

താമരശ്ശേരി വാകപ്പൊയിൽ ശ്രീവിഷ്ണു ക്ഷേത്രസംരക്ഷണ സമിതി നേതൃത്വത്തിൽ പൂനൂർ പുഴയിലെ വാകപ്പൊയിൽ അമ്പലക്കടവിൽ നടത്തിയ കർക്കടക വാവുബലിതർപ്പണത്തിൽ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള ധാരാളം വിശ്വാസികൾ പങ്കെടുത്ത് ബലിതർപ്പണം നടത്തി. കാലത്ത് 5 മണിക്ക് ആരംഭിച്ച തർപ്പണ ചടങ്ങുകൾക്ക് പറമ്പിടി പുതുശ്ശേരി ഇല്ലത്ത് ഉണ്ണികൃഷ്ണൻ നമ്പൂതിരി മുഖ്യ കാർമികത്വം വഹിച്ചു.

ക്ഷേത്രങ്ങളില്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ ഇപ്പോഴും പുരോഗമിക്കുകയാണ്.ആലുവ മണപ്പുറത്ത് പുലര്‍ച്ചെ മുതല്‍ ബലിതര്‍പ്പണച്ചടങ്ങുകള്‍ തുടങ്ങി. 80 ബലിത്തറകളാണ് ദേവസ്വം ബോര്‍ഡ് സജ്ജമാക്കിയിരിക്കുന്നത്. മണപ്പുറം മഹാദേവ ക്ഷേത്രത്തില്‍ കര്‍മ്മങ്ങള്‍ക്ക്, മേല്‍ശാന്തി മുല്ലപ്പിള്ളി ശങ്കരന്‍ നമ്ബൂതിരിയാണ് മുഖ്യ കാര്‍മ്മികത്വം വഹിക്കുന്നത്.

മണപ്പുറത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കുടിവെള്ള കൗണ്ടറുകളും വഴിപാട്, പ്രസാദ കൗണ്ടറുകളും തുറന്നിട്ടുണ്ട്. സുരക്ഷക്കായി പൊലീസ്, അഗ്നിശമന സേനാംഗങ്ങളെയും വിന്യസിച്ചിട്ടുണ്ട്. ബലിതര്‍പ്പണച്ചടങ്ങിന്‍റെ ഭാഗമായി ആലുവയില്‍ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.തിരുന്നാവായ നാവാമുകുന്ദക്ഷേത്രത്തില്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ ആരംഭിച്ചു. ഇരുപത്തിയയ്യരിത്തോളം പേരാണ് ബലി കര്‍മങ്ങള്‍ക്കായി തിരുന്നാവായയിലെത്തുക.

വിപുലമായ സൗകര്യങ്ങള്‍ ഇതിനായി ക്രമീകരിച്ചിട്ടുണ്ട്. ത്രിമൂര്‍ത്തികള്‍ സംഗമിയ്ക്കുന്ന സ്ഥലം എന്നതാണ് തിരുന്നാവായയില്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ക്ക് പ്രാധാന്യം കൂടാനുള്ള പ്രധാന കാരണം.15 കാര്‍മികളാണ് ബലി കര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *