കേരളത്തിന്റെ സ്വന്തം ഓണ്‍ലൈന്‍ ഓട്ടോ-ടാക്സി സംവിധാനമായ കേരള സവാരി നിലവില്‍ വന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ കേരള സവാരി ഫ്ലാഗ് ഓഫ് ചെയ്തു. രാജ്യത്ത് തന്നെ ആദ്യമായാണ് സര്‍ക്കാര്‍ മേഖലയില്‍ ഓണ്‍ലൈന്‍ ടാക്സി സര്‍വീസ് നിലവില്‍ വരുന്നത്. സുരക്ഷിതവും തര്‍ക്കരഹിതവുമായ യാത്രയെന്ന ആശയമാണ് സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്നത്.

യാത്രക്കാര്‍ക്ക് മിതമായ നിരക്കില്‍ സവാരി, മോട്ടോര്‍ തൊഴിലാളികള്‍ക്ക് മികച്ച വരുമാനം. ഇവ രണ്ടും സംയോജിപ്പിക്കുകയാണ് ‘കേരള സവാരി’യിലൂടെ സംസ്ഥാന സര്‍ക്കാര്‍. പദ്ധതിക്ക് ഇതര ഓണ്‍ലൈന്‍ സര്‍വീസുകളെ അപേക്ഷിച്ച് മെച്ചങ്ങളേറെയാണ്. സര്‍ക്കാര്‍ നിരക്കിനൊപ്പം എട്ട് ശതമാനം മാത്രം സര്‍വീസ് ചാര്‍ജ്, മറ്റ് ഓണ്‍ലൈന്‍ സര്‍വീസുകള്‍ പോലെ തിരക്ക് കൂടുമ്പോള്‍ നിരക്ക് കൂടില്ല. കൃത്യമായ കാരണമുണ്ടെങ്കില്‍ ഡ്രൈവര്‍ക്കും യാത്രക്കാരനും ബുക്കിംഗ് റദ്ദാക്കാം. പൊലീസ് ക്ലിയറന്‍സുള്ള ഡ്രൈവര്‍മാരെയാണ് സര്‍വീസില്‍ ഉള്‍പ്പെടുത്തുക.

ഗതാഗത തൊഴില്‍ വകുപ്പുകള്‍ സംയുക്തമായാണ് കേരള സവാരി നടപ്പിലാക്കുന്നത്. 302 ഓട്ടോയും 226 ടാക്സിയും ഇതിനകം കേരള സവാരിയില്‍ രജിസ്റ്റര്‍ ചെയ്തു. ഡ്രൈവര്‍മാരില്‍ 22 പേര്‍ വനിതകളാണ്. തിരുവനന്തപുരം നഗരസഭാ പരിധിയില്‍ പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്. ഫലപ്രദമെന്ന് കണ്ടാല്‍ മറ്റ് ജില്ലകളില്‍ തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സവാരി ബുക്ക് ചെയ്യാന്‍ ഓണ്‍ലൈന്‍ ആപ്പും തയ്യാറാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *