ഗവര്‍ണര്‍ക്കെതിരെയും കേന്ദ്ര സര്‍ക്കാരിനെതിരേയും രൂക്ഷവിമര്‍ശനവുമായി സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സി പി എം മുഖപത്രമായ ദേശാഭിമാനിയിലാണ് ഗവര്‍ണര്‍ക്കെതിരേയും കേന്ദ്ര സര്‍ക്കാരിനെതിരേയും നിലപാടെടുത്ത് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തിയത്. എല്‍ ഡി എഫ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബി ജെ പിയും മോദി സര്‍ക്കാരും ശ്രമിക്കുന്നുവെന്നും ഇതിനായി കേന്ദ്ര ഏജന്‍സികളെയും ഗവര്‍ണറെയും ഉപയോഗിച്ചെന്നുമാണ് ആരോപണം.

ജനകീയ സര്‍ക്കാരിനെ വളഞ്ഞ വഴിയിലൂടെയാണ് അട്ടിമറിക്കാന്‍ നോക്കുന്നത്. സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കാനാണ് കേന്ദ്ര ഏജന്‍സികളെ വിട്ടിരിക്കുന്നത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മോദി ഭരണത്തിന്റെയും ബി ജെ പിയുടെയും ചട്ടുകമായി മാറിയെന്നും അദ്ദേഹം വിമര്‍ശിച്ചു. പാര്‍ട്ടി മുഖപത്രത്തിലെഴുതിയ ലേഖനത്തിലാണ് കോടിയേരി ബാലകൃഷ്ണന്റെ വിമര്‍ശനം.

ജനങ്ങള്‍ തെരഞ്ഞെടുത്ത ജനകീയ സര്‍ക്കാരിനെ ഗവര്‍ണറെ ഉള്‍പ്പെടെ ഉപയോഗിച്ച് വളഞ്ഞ വഴികളിലൂടെ വരിഞ്ഞു മുറുക്കാനും ശ്വാസം മുട്ടിക്കാനും അട്ടിമറിക്കാനും നോക്കുകയാണ്.

‘ഗവര്‍ണറെ ഉപയോഗിച്ച് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കാന്‍ നോക്കുകയാണ്. അതിന്റെ ഭാഗമാണ് ഓര്‍ഡിനന്‍സില്‍ ഒപ്പിടില്ല എന്ന ഗവര്‍ണറുടെ ശാഠ്യം. ഇതിലൂടെ ആരിഫ് മുഹമ്മദ് ഖാന്‍ മോദി ഭരണത്തിന്റെയും ബിജെപിയുടെയും ചട്ടുകമായി മാറിയിരിക്കുകയാണ്. രാഷ്ട്രപതി കേന്ദ്രമന്ത്രിസഭയുടെയും ഗവര്‍ണര്‍മാര്‍ സംസ്ഥാന മന്ത്രിസഭകളുടെയും ഉപദേശം അനുസരിച്ച് മാത്രമേ പ്രവര്‍ത്തിക്കാവൂ എന്നതാണ് ഇന്ത്യന്‍ പാര്‍ലമെന്ററി ജനാധിപത്യവ്യവസ്ഥ നിഷ്‌കര്‍ഷിക്കുന്നത്.’- എന്ന് കോടിയേരി പറയുന്നു.

ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത് മന്ത്രിസഭാ തീരുമാനം അനുസരിച്ചാണെന്നും സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറയുന്നു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന്റെ കണ്ണൂര്‍ യൂണിവേഴ്സിറ്റിയിലെ നിയമനം സ്റ്റേ ചെയ്ത ഗവര്‍ണറുടെ നടപടിക്കെതിരെയാണ് സി പി എം നിലപാട് കടുപ്പിക്കുന്നത്. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളും കേന്ദ്രത്തെ അനുകൂലിക്കുകയാണെന്നും സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ലേഖനത്തില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *