കൊച്ചി: നടി ഹണി റോസ് നല്‍കിയ പരാതിയില്‍ രാഹുല്‍ ഈശ്വറിനെതിരെ കേസെടുക്കാനാകില്ലെന്ന് പൊലീസ്. പരാതിയില്‍ പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. പൊലീസിന് കേസ് എടുക്കാന്‍ ആകില്ലെന്നാണ് പ്രാഥമിക നിഗമനം. വിഷയത്തില്‍ കൂടുതല്‍ നിയമോപദേശം തേടും.

കഴിഞ്ഞ ദിവസം ഹൈക്കോടതി സെന്‍ട്രല്‍ പൊലീസിനോട് നിലപാട് തേടിയിരുന്നു. എന്നാല്‍ കേസെടുക്കാന്‍ വകുപ്പുകളില്ലെന്നായിരുന്നു പൊലീസ് കോടതിയില്‍ വ്യക്തമാക്കിയത്. പരാതിയുടെ സ്വഭാവമനുസരിച്ച് കോടതി മുഖാന്തരമാണ് കേസില്‍ തുടര്‍നടപടി സ്വീകരിക്കാനാകുക. ഇക്കാര്യം ഹണി റോസിനോടും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

സാമൂഹിക മാധ്യമങ്ങളിലൂടെയും ചാനല്‍ ചര്‍ച്ചകളിലൂടെയും തന്നെ അധിക്ഷേപിച്ചുവെന്നായിരുന്നു ഹണി റോസിന്റെ പരാതി. കൂടാതെ തൃശൂര്‍ സ്വദേശി സലിമും രാഹുലിനെതിരെ പരാതി നല്‍കിയിരുന്നു. അതേസമയം ഹണി റോസിനെ അധിക്ഷേപിച്ചിട്ടില്ലെന്നായിരുന്നു രാഹുല്‍ ഈശ്വറിന്റെ വാദം. ഹണി റോസിന്റെ വസ്ത്ര ധാരണത്തില്‍ ഉപദേശം നല്‍കുക മാത്രമാണ് താന്‍ ചെയ്തത്. സൈബര്‍ ആക്രമണത്തിന് കാരണമായ ഒന്നും മാധ്യമങ്ങളിലൂടെ സംസാരിച്ചിട്ടില്ല.

ആര്‍ക്കെതിരെയും സൈബര്‍ അധിക്ഷേപം പാടില്ല എന്നാണ് തന്റെ നിലപാട് എന്നുമാണ് നേരത്തെ ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ രാഹുല്‍ ഈശ്വര്‍ പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *