തൃശൂര്‍: റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ ചേര്‍ന്ന് മലയാളികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നടപടിയുമായി പൊലീസ്. യുവാക്കളെ റഷ്യയിലേക്ക് കൊണ്ടുപോയ ഏജന്റുമാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യംചെയ്തു വരികയാണ്.

ഏജന്റുമാരായ എറണാകുളം സ്വദേശി സന്ദീപ് തോമസ്, ചാലക്കുടി സ്വദേശി സുമേഷ് ആന്റണി, തൃശൂര്‍ തെയ്യൂര്‍ സ്വദേശി സിബി എന്നിവരെയാണ് വടക്കാഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തത്. റഷ്യയില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ജയിന്‍ കുര്യന്റെ ബന്ധുക്കളുടെ പരാതിയിലാണു പൊലീസ് നടപടി.

റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ ചേര്‍ന്ന 12 ഇന്ത്യക്കാര്‍ ഇതുവരെ കൊല്ലപ്പെട്ടെന്ന് കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. അവശേഷിക്കുന്ന 18ല്‍ 16 പേരെ കുറിച്ച് വിവരമില്ല. യുക്രൈന്‍ യുദ്ധഭൂമിയില്‍ പരിക്കേറ്റ മലയാളിയായ ജയിന്‍ കൂര്യന്‍ മോസ്‌കോയില്‍ ചികിത്സയില്‍ തുടരുകയാണ്. 96 പേരെ ഇതിനകം തിരികെ എത്തിച്ചെന്നും വിദേശകാര്യ വക്താവ് റണ്‍ദീര്‍ ജയ്സ്വാള്‍ പറഞ്ഞു. കഴിഞ്ഞയാഴ്ചയാണ് റഷ്യയില്‍ ഷെല്ലാക്രമണത്തില്‍ തൃശൂര്‍ കുട്ടനെല്ലൂര്‍ സ്വദേശി ബിനില്‍ ബാബു കൊല്ലപ്പെട്ടത്.

ഷെല്ലാക്രമണത്തില്‍ പരുക്കേറ്റ് ഗുരുതരാവസ്ഥയിലുള്ള ജയിന്‍ കുര്യന്‍ ബിനിലിന്റെ ബന്ധു കൂടിയാണ്. ഇലക്ട്രീഷ്യന്മാരായ ഇരുവരും റിക്രൂട്ടിങ് ചതിയില്‍പെട്ടാണ് റഷ്യന്‍ കൂലിപ്പട്ടാളത്തിലെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *