തൃശൂര്‍: ചാലക്കുടി പോട്ട ശാഖയിലെ ബാങ്കില്‍ ജീവനക്കാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി 15 ലക്ഷം രൂപ കവര്‍ച്ച ചെയ്ത കേസിലെ പ്രതി റിജോ ആന്റണിയെ റിമാന്‍ഡ് ചെയ്ത് വിയ്യൂര്‍ ജയിലിലേക്ക് അയച്ചു. റിജോ കവര്‍ച്ച നടത്തിയ 15 ലക്ഷം രൂപയില്‍ നിന്നും 14,90,000 രൂപ പൊലീസ് കണ്ടെടുത്തു.

റിജോ ആന്റണി രണ്ടര വര്‍ഷം മുമ്പ് മേലൂരിലാണ് താമസിച്ചിരുന്നത്. അതിനു ശേഷമാണ് പോട്ട ആശാരിപ്പാറയില്‍ വീട് വച്ച് താമസമാക്കിയത്. റിജോയുമായി നടത്തിയ അന്വേഷണത്തില്‍ ആശാരിപ്പാറയുള്ള ഇയാളുടെ വീടിന്റ ബെഡ്‌റൂമില്‍ നിന്നും 12 ലക്ഷം രൂപ കണ്ടെടുത്തിരുന്നു. മൂന്ന് ബണ്ടിലിന്റെ 500ന്റെ നോട്ടുകളാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. അതില്‍ കണ്ടുകിട്ടിയതില്‍ രണ്ട് ബണ്ടിലിന്റെ 500 ന്റെ നോട്ടുകെട്ടുകള്‍ കവര്‍ച്ച ചെയ്ത സമയത്തുള്ളതുപോലെ പൊട്ടിക്കാത്ത നിലയില്‍ തന്നെയായിരുന്നു. ഒരു ബണ്ടിലിന്റെ 500 ന്റെ നോട്ടുകെട്ടുകള്‍ പൊട്ടിച്ച നിലയിലുമായിരുന്നു. സംഭവ സമയം റിജോ ഉപയോഗിച്ച ഹെല്‍മെറ്റ് റിജോയുടെ വീടിന്റെ കോണിപ്പടിയുടെ താഴെയുള്ള പെട്ടിയില്‍ നിന്നും കണ്ടെടുത്തു. റിജോ ബാങ്ക് ജീവനക്കാരെ ഭീഷണപ്പെടുത്താന്‍ ഉപയോഗിച്ച കത്തി വീടിന്റെ അടുക്കള സ്ലാബിന്റെ ഡ്രോയറില്‍ നിന്നും പൊലീസ് കണ്ടെടുത്തു.

റിജോ കടം വീട്ടുന്നതിന് നല്കിയ 2,90,000 രൂപ അന്നനാടുള്ള ബിനീഷിന്റെ വീട്ടില്‍ നിന്നും കണ്ടെടുത്തിരുന്നു. കഴിഞ്ഞ ഏതാനും ദിവസം ബാങ്കിന്റെ പ്രവര്‍ത്തനം നിരീക്ഷിച്ച ശേഷമാണ് റിജോ കവര്‍ച്ച നടത്താന്‍ ഉച്ച സമയം തെരഞ്ഞെടുത്തത്. ജീവനക്കാര്‍ പുറത്തുപോകുന്ന സമയവും മറ്റും മനസിലാക്കിയാണ് റിജോ കവര്‍ച്ച ആസൂത്രണം ചെയ്തത്.

സിസിടിവി ദൃശ്യങ്ങളും ശാസ്ത്രീയമായ അന്വേഷണങ്ങള്‍ക്കിടയിലാണ് സംഭവം നടന്ന് 36 മണിക്കൂറിനുള്ളില്‍ പ്രതിയായ റിജോ ആന്റണി അറസ്റ്റിലായത്. റിജോയെ വീട്ടില്‍ നിന്ന് തന്നെയാണ് പൊലീസ് പിടികൂടിയത്. ആഡംബര ജീവിതം നയിക്കുന്നയാളാണ് റിജോ. മറ്റുള്ളവരില്‍ നിന്ന് വാങ്ങിയ കടം വീട്ടാനാണ് ഇയാള്‍ കവര്‍ച്ച നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *