തളിപ്പറമ്പ്: അപസ്മാര ബാധിതനായ രോഗിയുമായി പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജിലേക്ക് വരികയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ താഴ്ച്ചയിലേക്ക് മറിഞ്ഞ് മൂന്നുപേര്‍ക്ക് പരിക്ക്. സംസ്ഥാനപാതയില്‍ കരിമ്പം പനക്കാട് വളവില്‍ ശനിയാഴ്ച്ച പുലര്‍ച്ചെ 4.45നാണ് അപകടമുണ്ടായത്.
അപസ്മാര ബാധിതനായ രോഗിയുമായി ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആള്‍ട്ടോ കാറാണ് അപകടത്തില്‍പ്പെട്ടത്. ചുഴലി ചെമ്പന്തൊട്ടിയിലെ ഇ. ഏലിക്കുട്ടി(56) ജോസ്(57) മാത്യു(74) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ തളിപറമ്പ് ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരുക്കുകള്‍ സാരമുളളതല്ല.
ഏതാണ്ട് നാല്‍പതോളം അടിയോളം താഴേക്കാണ് കാര്‍ മറിഞ്ഞതെങ്കിലും താഴെയുളള മരത്തില്‍ തട്ടി കുടുങ്ങി നിന്നതുകൊണട് വൻ അപകടമൊഴിവായി. സംസ്ഥാന പാതയോരത്തെ അനിയന്ത്രിതമായ മണ്ണെടുപ്പാണ് അപകടത്തിന് ഇടയാക്കിയതെന്നു ആരോപണമുണ്ട്. സംസ്ഥാന പാത 38 കോടിരൂപ ചെലവഴിച്ചു നവീകരിച്ചുവെങ്കിലും കൊടുംവളവുകളൊന്നും നിവര്‍ത്താതെയാണ് പുനര്‍ നിര്‍മാണം നടന്നതെന്ന് പ്രദേശവാസികള്‍ ആരോപിച്ചു.