നെല്ല് സംഭരണത്തിലെ പ്രതിസന്ധിയെ തുടർന്ന് കുട്ടനാട്ടിൽ സമരവുമായി മുന്നോട്ടെന്ന് കർഷകർ. പാഡി ഓഫീസറുടെ മധ്യസ്ഥതയിൽ നടന്ന ചർച്ച പരാജയമായിരുന്നു. സർക്കാർ മുന്നോട്ട് വെച്ചത് മില്ലുകൾക്ക് വൻ സൗജന്യം നൽകുന്ന വ്യവസ്ഥകളാണ്. ഇതംഗീകരിച്ചാൽ വൻ നഷ്ടമെന്ന് കർഷകർ പറയുന്നു. ക്വിൻറലിന് 5 കിലോ നെല്ല് സൗജന്യമായി നൽകണം, ഈർപ്പം 17 ശതമാനത്തിന് മുകളിലെങ്കിൽ ഒരു കിലോ വീതം കൂടുതൽ നൽകണം എന്നിങ്ങനെയാണ് വ്യവസ്ഥകൾ. ഇതംഗീകരിച്ചാൽ ക്വിൻ്റലിന് 4000 രൂപ വരെ നഷ്ടമെന്ന് കർഷകർ പറയുന്നു.

നെല്ല് സംഭരണം മുടങ്ങിയതിന് സർക്കാരിന് പഴിച്ച് മില്ലുടമകൾ കുട്ടനാട്ടിലെ നെൽ സംഭരണം പൂർണമായും തടസ്സപ്പെട്ട നിലയിലാണ്. ഭൂരിഭാഗം അരിമില്ലുകളും ഇപ്പോൾ സമരത്തിലാണ്. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരമെന്ന് മില്ലുടമകൾ പ്രഖ്യാപിക്കുന്നു.15 കോടി രൂപയുടെ കുടിശിക തീർത്തു നൽകാതെ നെല്ല് സംഭരിക്കില്ലെന്നാണ് അവർ പറയുന്നത്. നെല്ല് സംസ്കരണത്തിനുള്ള കൈകാര്യ ചെലവ് കിലോക്ക് 2.86 രൂപയാക്കണം എന്ന ആവശ്യവും അവർ മുന്നോട്ട് വയ്ക്കുന്നുണ്ട്.

കുട്ടനാടൻ പാടശേഖരങ്ങളിൽ നെല്ല് കെട്ടിക്കിടന്ന് കർഷകര് ദുരിതം അനുഭവിക്കുമ്പോൾ പിടിവാശിയിലാണ് മില്ലുടമകൾ. കേരളത്തിൽ നെല്ല് സംഭരിക്കുന്നത് 56 മില്ലുകളാണ്. ഇവയിൽ 54 ഉം സമരത്തിലാണ്. നെല്ല് ശേഖരണം തടസപ്പെട്ടതിന് അവർ കുറ്റപ്പെടത്തുന്നത് സംസ്ഥാന സര്ക്കാരിനെയാണ്.കാരണങ്ങള് ഇവയാണ്. നെല്ല് സംസ്കരിച്ച വകയിൽ മില്ലുകൾക്ക് സർക്കാര് 15 കോടി രൂപ കുടിശിഖ വരുത്തിയിട്ടുണ്ട്. പ്രളയത്തിന് മുന്പുള്ള തുകയുംഇതിലുൾപ്പെടും.ഇത് തരാതെ ഇനി കർഷകരിൽനിന്ന് ഒരു തരി നെല്ല് പോലും സംഭരിക്കില്ലെന്നാണ് മില്ലുടമകൾ പറയുന്നത്

ഇനിയുമുണ്ട് മില്ലുടമകൾക്ക് പ്രശ്നങ്ങൾ. നെല്ല് സംസ്കരിക്കുന്നതിന് കൈകാര്യ ചെലവായി മില്ലുകൾക്ക് നൽകുന്നത് കിലോക്ക് 2 രൂപ 14 പൈസയാണ്. ഇത് 2 രൂപ 86 പൈസ ആക്കി ഉയര്ത്തണമെന്ന് വിദഗ്ദ സമിതി ശുപാർശ നൽകിയിട്ട് ഒരു വർഷം കഴിഞ്ഞു.ഇത് ഉടൻ നടപ്പാക്കണം എന്നാണ് മില്ലുടമകളുടെ മറ്റൊരാവശ്യം. ഒരു ക്വിൻറൽ നെല്ല് സംസ്കരിക്കുന്പോൾ 64കിലോ അരി സ്പ്ലൈകോക്ക് മില്ലുകൾ നൽകണമെന്നാണ് വ്യവസ്ഥ. ഇത് അടുത്തിടെ ഹൈക്കോടതി 68 കിലോ ആക്കി ഉയർത്തി. ഇത് പ്രായോഗികമല്ലെന്നും മില്ലുടമകൾ പറയുന്നു. ഈ ആവശ്യങ്ങള് എല്ലാം അംഗീകരിക്കാതെ ഇനി നെല്ല് സംഭരിക്കില്ലെന്നാണ് മില്ലുടമകള്. പല വട്ടം സർക്കാർ ചർച്ച നടത്തി. ഒരു ഗുണവുമില്ലെന്ന് മാത്രം. കർഷകരാകട്ടെ ദുരിതക്കയത്തിൻറെ നടുവിലും.

Leave a Reply

Your email address will not be published. Required fields are marked *