കോഴിക്കോട്: പന്തീരങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ പൊലീസിന് മറ്റൊരു നിര്‍ണായക തെളിവ് കൂടി ലഭിച്ചു. പ്രതി രാഹുലിന്റെ കാറിന്റെ സീറ്റില്‍ രക്തക്കറ കണ്ടെത്തി. ഇത് മര്‍ദ്ദനമേറ്റ പെണ്‍കുട്ടിയുടേതാണ് എന്ന നിഗമനത്തിലാണ് പൊലീസ്. മര്‍ദ്ദനമേറ്റ ദിവസം പെണ്‍കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോയത് ഈ കാറിലാണ് എന്ന് പൊലീസ് പറയുന്നു. പൊലീസ് കാര്‍ കസ്റ്റഡിയിലെടുത്തു. രാഹുലും സുഹൃത്തും ചേര്‍ന്നാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്.

ഫോറന്‍സിക് സംഘം വിശദമായ പരിശോധന നടത്തും. അതിനിടെ രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തു. പന്തീരങ്കാവ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ശരത് ലാലിനെയാണ് സസ്പെന്‍ഡ് ചെയ്തത്. ഇതുസംബന്ധിച്ച ഉത്തരവ് ഇറങ്ങി.

ഇന്നലെ രാത്രിയോടെ തന്നെ ശരത് ലാലിനെ ജോലിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുന്നതിനുള്ള നടപടി പൂര്‍ത്തിയായിരുന്നു. തുടര്‍ന്ന് ഇതുസംബന്ധിച്ച ഉത്തരവിറക്കുകയായിരുന്നു. രാഹുലിന് രക്ഷപ്പെടാന്‍ ഉള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കിയത് ശരത് ലാല്‍ ആണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്.

Leave a Reply

Your email address will not be published. Required fields are marked *